ആലപ്പുഴ- ധൻബാദ് എക്സ്പ്രസിനുള്ളിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്നാട്ടിലേക്ക്

ആലപ്പുഴ- ധൻബാദ് എക്സ്പ്രസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഇനി തമിഴ്നാട്ടിലേക്ക്. തമിഴ്നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ.
ഓഗസ്റ്റ് 15നാണ് ധൻബാദ് എക്സ്പ്രസിൻ്റെ S3,S4 കോച്ചുകൾക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയത്. കോച്ചുകളിലെ മുഴുവൻ യാത്രക്കാരെയും റെയിൽവേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്. ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു.
ഗർഭഛിദ്രം സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും ഭ്രൂണം ഉപേക്ഷിച്ചത് നിയമപരമായ കുറ്റമാണ്. നാലു മാസത്തോളം വളർച്ച എത്തിയ ഭ്രൂണം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു. ട്രെയിനിനുള്ളിൽ നിന്ന് ലഭിച്ച രക്തക്കറയുടെയും ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.