ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർക്ക് ദാരുണാന്ത്യം
ബിഹാറിലെ ലഖിസാരായി ജില്ലയിലുള്ള അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായതെന്ന് ബിഹാർ പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് വർധിച്ച സമയത്താണ് അപകടമുണ്ടായത്. ശിവക്ഷേത്രങ്ങളിൽ അതിപ്രാധാന്യമുള്ള ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയുണ്ടായ ഭക്തജനത്തിരക്കിനിടെയാണ് ദുരന്തം സംഭവിച്ചത്.
ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് ആളുകൾക്ക് ഷോക്കേറ്റെന്ന് ചിലർ പറഞ്ഞതാണ് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. യഥാർത്ഥ കാരണമെന്താണെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് എസ്ഡിപിഒ ശിവം കുമാർ എഎൻഐയോട് പ്രതികരിച്ചു.













