വെടിനിർത്തലിന് തയാറെന്ന് ഹമാസ്; യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ പാലിക്കണം, ഇസ്രയേൽ

വെടിനിർത്തലിന് തയാറെന്ന് അറിയിച്ച് ഹമാസ്. ഗസയുടെ നിയന്ത്രണത്തിനായി ഒരു സ്വതന്ത്ര ഭരണകൂടം രൂപീകരിക്കുന്നതിന് തയാറാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്രമായ വെടിനിർത്തലിന് സമ്മതമാണെന്നും ഹമാസ് പറഞ്ഞു.
എന്നാൽ ഹമാസിന്റെ പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞു. യുദ്ധം ഉടനടി അവസാനിപ്പിക്കാനായി മന്ത്രിസഭ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്നാണ് ഇസ്രയേലിന്റെ നിലപാട്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്ക് പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതി ഇസ്രയേൽ ധനകാര്യമന്ത്രി ബസലേൽ സ്മോട്രിച്ച് പ്രധാനമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു.
ഗസ പിടിച്ചെടുക്കാൻ 60,000ത്തോളം വരുന്ന കരുതൽ സൈനികരെ സെപ്റ്റംബർ ആരംഭത്തോടെ ഗസയിൽ വിന്ന്യസിക്കുമെന്ന് ഇസ്രയേൽ നേരത്തേ അറിയിച്ചിരുന്നു. സൈന്യം നീക്കം തുടങ്ങിക്കഴിഞ്ഞാൽ ആയിരക്കണക്കിന് പലസ്തീനികൾ ഗസ സിറ്റിയിൽ നിന്ന് തെക്കൻ ഗസയിലേക്ക് നീങ്ങേണ്ടിവരും.