പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തി; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
എയർപോർട്ട് സെക്യൂരിറ്റിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ കണ്ട പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിപരത്തിയ ഡ്രൈവര്‍ അറസ്റ്റിലായി. കോഴിക്കാട് വടകര സ്വദേശി സുജിത്ത് ആണ് പിടിയിലായത്. സിഐഎസ്എഫിന്റെ പരാതിയില്‍ വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലെ സ്വകാര്യ കരാര്‍ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയില്‍ പഴങ്ങള്‍ ഉള്‍പ്പെട്ട പൊതിയുണ്ടായിരുന്നു. ഇത് പരിശോധിക്കുന്നതിനിടെ ‘ബനാന ഈസ് നോട്ട് എ ബോംബ്’ എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുവെച്ചു.
തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തി. അതേസമയം, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്ഒ വി. അശോക് കുമാര്‍ അറിയിച്ചു.













