രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ;അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത പ്രോസിക്യൂഷൻ. മൊഴി രേഖപ്പെടുത്തിയത് എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ്. കേരളത്തിന് പുറത്ത് നിന്നാണ് മൊഴിയെടുത്തത്. ക്രൂര ലൈംഗികാതിക്രമത്തിന്റെ വിവരങ്ങൾ അതിജീവിത മൊഴിയിൽ രേഖപ്പെടുത്തി. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചതെന്നും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും അതിജീവിത മൊഴി നൽകി. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമം നടത്തിയെന്നും I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി.
പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ പിന്നാലെ നടന്നു. ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാൻ പലവട്ടം ആവശ്യപ്പെട്ടുവെന്നും അതിജീവിത മൊഴി നൽകി. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും അതിജീവിത പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ ഭയമാണെന്നും അതിജീവിത വ്യക്തമാക്കി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറിലാണ് മൊഴി സമർപ്പിച്ചത്.
ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ കേസിലും മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ. അറസ്റ്റ് ചെയ്തില്ലെങ്കിലും നിരീക്ഷണം ഉറപ്പുവരുത്താനാണ് എസ്ഐടിയുടെ നീക്കം. രാഹുലിനെ സഹായിച്ചവരെയും നിരീക്ഷണത്തിൽ നിർത്തും. ക്രൈം ബ്രാഞ്ചിന്റെ രണ്ടാം സംഘം ബംഗളൂരുവിലേക്ക് പോകും. ആദ്യ സംഘത്തോട് തിരികെയെത്താനും നിർദേശം നൽകും.
വിവാഹവാഗ്ദാനം നല്കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. കേസില്‍ ഫെനി നൈനാനും പ്രതിയാണ്.













