ഇ ഡി നീക്കത്തിൽ രാഷ്ട്രീയമില്ല; നിയമപരമായി തീരുമാനമെടുക്കും: മുഖ്യമന്ത്രി
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്ലില്‍ നിന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞിലിക്കുട്ടിയും അടക്കം യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എക്സാലോജിക്കുമായി ബന്ധപ്പെട്ടത് വ്യത്യസ്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇ ഡിയുടെ കത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. തങ്ങളെ അറിയിച്ചതിന്റെ കാര്യങ്ങളുടെ ഗൗരവം പരിശോധിക്കണം. ഇ ഡിയാണ് കത്തയച്ച് എന്നതുകൊണ്ട് മടക്കി അയക്കാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ ഇ ഡി നടപടിയിലും സതീശന് പ്രതികരിച്ചു. രാഹുലും സോണിയയും ഇ ഡിക്ക് മുന്നില്‍ ഹാജരാകുകയാണ് ചെയ്തതെന്ന് സതീശന് പറഞ്ഞു. രാഹുലിനെയും സോണിയയെയും 55 മണിക്കൂറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ ഇ ഡിയുടെ വാഹനം തല്ലിപ്പൊളിക്കാമായിരുന്നു. അവര്‍ അത് ചെയ്തില്ല. അന്വേഷണവുമായി സഹകരിച്ചു. രാഷ്ട്രീയമുണ്ടെന്ന് തോന്നിയപ്പോള്‍ വിമര്‍ശനം തങ്ങൾ ഉന്നയിച്ചു. അതില്‍ തെറ്റില്ല. തങ്ങളുടെ മുന്നില്‍ വന്നിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടെന്നും സതീശന് പറഞ്ഞു.













