കപ്പലിൽ ജോലിക്കിടെ യുവാവിനെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം

കപ്പൽ യാത്രയ്ക്കിടെ കുണ്ടറ സ്വദേശിയെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. കുണ്ടറ പെരുമ്പുഴ ജറുസലേം കോട്ടേജിൽ അഭിനന്ദ് യേശുദാസനെ കാണാതായെന്ന മാതാപിതാക്കൾ പരാതിയിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു നടപടി. യേശുദാസ്–ഫാൻസി ദമ്പതികളുടെ മകനാണ് അഭിനന്ദ് (21). ഈജിപ്തിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 22നാണ് അഭിനന്ദിനെ കാണാതായെന്ന വിവരം കപ്പൽ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. ഷാർജയിലെ ഏരീസ് മറൈൻ എൽഎൽസി കപ്പൽ കമ്പനിയിലെ ബ്ലാസ്റ്റർ പെയ്ന്ററായിരുന്നു. ഈ കമ്പനി അഭിനന്ദിനെ സിഎംഎ സിജിഎം ബെർലിയോസ് എന്ന ഫ്രഞ്ച് കണ്ടയ്നർ കപ്പലിൽ പിന്നീടു ജോലിക്ക് നിയോഗിച്ചു. ഏരീസ് മറൈൻ കപ്പൽ കമ്പനിയിൽ ജോലിയിൽ ചെയ്യുമ്പോൾ അഭിനന്ദിനു താമസസൗകര്യം ഒരുക്കിയിരുന്നു. കൂടെയുള്ളവരിൽ ഒരാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി അഭിനന്ദ് രക്ഷിതാക്കളോട് ഫോണിൽ പറഞ്ഞിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. പിന്നീട് ഫ്രഞ്ച് കപ്പലിൽ ജോലി ചെയ്യുമ്പോഴും ഉപദ്രവം തുടർന്നു. കൂടെ ജോലി ചെയ്യുന്ന ഒരാൾ തന്നെ പീഡിപ്പിക്കുന്നുവെന്നും മാർച്ച് 17നു പറഞ്ഞിരുന്നു. ഇതിനിടെയാണ് അഭിനന്ദിനെ കാണാതായെന്ന് കപ്പൽ കമ്പനിയുടെ മാനേജർ വിവരം അറിയിച്ചത്.രക്ഷിതാക്കൾ ആദ്യം കുണ്ടറ പൊലീസിന് പരാതി നൽകി. തുടർന്നു കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപിയെ അടക്കം നേരിൽ കണ്ട് പരാതി നൽകിയിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ രക്ഷിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു