സബ് ഇന്‍സ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിൽ ആളുകളോട് മാന്യമായി പെരുമാറുന്നത് കണ്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു!!!

ചെന്നൈ -ഗുരുവായൂര്‍ എക്സ്പ്രസില്‍ റെയില്‍വേ പോലീസുകാര്‍ പുലര്‍ച്ചെ പതിവു പരിശോധന നടത്തുകയായിരുന്നു. ഒരു കോച്ചിലെത്തിയപ്പോള്‍ യൂണിഫോമില്‍ ഒരു സബ്ഇന്‍സ്പെക്ടര്‍ അമര്‍ന്നിരിക്കുന്നു. പോലീസുകാര്‍ അമര്‍ത്തിച്ചവിട്ടി കൊടുത്തു ഒരു സല്യൂട്ട്. തിരിച്ചും കിട്ടി സല്യൂട്ട് എങ്കിലും അതിലൊരു വശപ്പിശക്. പോലീസുകാര്‍ പരസ്പരം നോക്കി.എസ്ഐയുടെ ചുമലിലെ നക്ഷത്രവും നെയിംപ്ലേറ്റും എല്ലാം യൂണിഫോമിലുണ്ട്. തൊപ്പിയുമുണ്ട്. പുലര്‍ച്ചെ യൂണിഫോമിട്ട് ഇദ്ദേഹം എങ്ങോട്ടു പോകുന്നു. സംശയം തീര്‍ക്കാനായി ‘സാറിനോടു’ സംസാരിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായതും മുപ്പതുകാരന് പിടിയിലായതും. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖിലേഷ് ആണ് അറസ്റ്റിലായത്.
യൂണിഫോം ധരിക്കുന്ന ഉദ്യോഗസ്ഥനാകുക എന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു നെടുമങ്ങാട് പാനാവൂര്‍ സ്വദേശി അഖിലേഷിൻറെത്. എഴുതിയ പരീക്ഷകളെല്ലാം അദ്ദേഹത്തെ തോല്‍പ്പിച്ചു മുന്നേറിയപ്പോള്‍ പരീക്ഷയെഴുതാവുന്ന പ്രായം കടന്നുപോയി. ജീവിതാഭിലാഷം സാധിക്കാനായി സ്വന്തമായി തയ്പിച്ച യൂണിഫോം ധരിച്ച് കന്നിയാത്രയ്ക്ക് ഇറങ്ങിയതായിരുന്നു. ‘കീഴുദ്യോഗസ്ഥര്‍’ പൂട്ടിക്കളയുമെന്നു കരുതിയതേയില്ല.ശനിയാഴ്ച പുലര്‍ച്ചെയാണു സംഭവം. കായംകുളം സ്റ്റേഷന് വിട്ടപ്പോഴാണ് എസ്ഐയെ കാണുന്നതും ചോദ്യംചെയ്യുന്നതും. ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ്ഐയാണെന്നും തൃശ്ശൂരിലേക്കു പോകുകയാണെന്നുമാണ് ആദ്യം പറഞ്ഞത്.
യൂണിഫോമിലെ പേരു നോക്കി പോലീസുകാര്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരാളേയില്ലെന്നു മനസ്സിലായി. വണ്ടി അപ്പോള്‍ ആലപ്പുഴയിലെത്തിയിരുന്നു. ‘എസ്ഐ’യെ ഇറക്കി നേരേ ആലപ്പുഴ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന്, യഥാര്‍ഥ എസ്ഐ കെ. ബിജോയ് കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തപ്പോഴാണ് എസ്ഐ മോഹം പുറത്തുവന്നത്. തനിക്ക് പൊലീസില്‍ ചേരാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകന് കൂടിയായ താന്‍ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.
വഴികളെല്ലാം അടഞ്ഞപ്പോഴാണ് ആഗ്രഹം സാധിക്കാനായി അറ്റകൈക്ക് യൂണിഫോം തയ്പിച്ചത്. ഇതു ധരിച്ച് വീട്ടിലെ മുറിയില്‍ ‘പരേഡും വെടിവെപ്പും’ നടത്തുമായിരുന്നു. ആദ്യമായാണ് യൂണിഫോം ധരിച്ച് പുറത്തിറങ്ങിയത്. താന്‍ വീടിനുള്ളില്‍ എസ്ഐ വേഷത്തില്‍ നില്‍ക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നല്കി. . പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പക്ഷേ സബ് ഇന്‍സ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി എന്ന വാർത്തയ്ക്ക് താഴെ വന്ന ഒരു കമെന്റ് ആണ് അതിലേറെ രസകരമായി തോന്നിയത് ആളുകളോട് മാന്യമായി പെരുമാറുന്നത് കണ്ട നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു എന്നാണ് ഒരു വിരുതന്റെ കമെന്റ് …..