ഹിറ്റായ സിനിമകളെ ഫ്ലോപ്പ് ആക്കുന്ന നിർമ്മാതാക്കളുടെ സംഘടന; സിനിമയെടുക്കാൻ ഇനിയാരും വരേണ്ട, അതിന് ഞങ്ങൾ മാത്രം മതിയെന്ന ദുഷിച്ച ചിന്താഗതി
പ്രൊഡ്യൂസേഴസ് അസോസിയഷനെതിരെ ചില കാര്യങ്ങൾ തുറന്ന് പറയുകയാണ് നരിവേട്ട എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ അനുരാജ് മനോഹർ. നരിവേട്ട ലാഭം നേടിയ സിനിമയാണെന്ന് സംവിധായകൻ പറയുന്നു. പ്രൊഡ്യൂസർസ് അസോസിയേഷൻ പുറത്ത് വിട്ട കണക്ക് തെറ്റാണെന്നും അനുരാജ് ഫേസ്ബുക്കിൽ കുറിച്ചു. നരിവേട്ട ലാഭകരമായ സിനിമയാണെന്നും അതിന്റെ അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ തയ്യാറെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
അനുരാജ് മനോഹറിന്റെ പോസ്റ്റ് നോക്കാം.
ഞാൻ സംവിധാനം ചെയ്ത് ഈ വർഷം മെയ് മാസത്തിൽ പുറത്തിറങ്ങിയ സിനിമയാണ് നരിവേട്ട. ഇവിടുത്തെ പ്രമുഖ പ്രൊഡ്യൂസർമാരെയെല്ലാം സമീപിച്ച, അവർ നിരസിച്ച ഒരു സിനിമ കൂടെയാണ് നരിവേട്ട. ഇന്ത്യൻ സിനിമ കമ്പനിയാണ് ഒടുവിൽ ഈ സിനിമ ചെയ്യാൻ തയ്യാറാവുന്നത്. അവരുടെ ആദ്യ നിർമ്മാണ സംരംഭം ആണ് നരിവേട്ട. സിനിമ ഇറങ്ങി മാസങ്ങൾക്കിപ്പുറം പതിവ് പോലെ പ്രൊഡ്യൂസർ അസോസിയേഷന്റെ വർഷാവസാന വിധിയിൽ ഈ വർഷം പതിഞ്ച് സിനിമകൾ മാത്രമാണ് ലാഭകരമായി തീർന്നത് എന്നതാണ് വിധി. ഈ വിധിയെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.
സിനിമ ഒരു വ്യവസായം കൂടെയാണ്, സിനിമകളെല്ലാം അമ്പേ പരാജയങ്ങളാണ് എന്ന് മൈക്ക് കെട്ടി വിളിച്ച് കൂവുന്നവർ ഇതിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ്. പുതിയ പ്രൊഡ്യൂസർമാർ രംഗത്ത് വരാതാവുകയും കാലങ്ങളായി ഇത് കൈക്കുമ്പിളിൽ ഭരിച്ച് നിർത്താമെന്നുമാണ് വിധിക്ക് പിന്നിലെ ഉദ്ദേശമെങ്കിൽ ഉണ്ടാകാൻ പോകുന്നത് വേറെ കാര്യമാണ്. വലിയ കോർപറേറ്റ് കമ്പനികൾക്ക് നിങ്ങളിത് തീറെഴുതിക്കൊടുക്കെയാണ് എന്നതാണ് യാഥാർഥ്യം.
ഏതാണ്ട് വൈക്കോൽ കൂനയുടെ അരികെ കെട്ടിയ പട്ടിയെ പോലെ. “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല” എന്നതാണ് ഇവരുടെ നിലപാട്. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറുമാണ്.
ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമ ലാഭകരമാവുകയും, തുടർന്ന് അതേ സംവിധായകനെ വച്ച് മറ്റൊരു സിനിമ അവർ പ്ലാൻ ചെയ്യുന്നത് സിനിമയിൽ വിരളമായി സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദർഭത്തില്, ഞങ്ങൾ അടുത്ത സിനിമയുടെ ആലോചനയിൽ നിൽക്കുന്ന സമയത്താണ് ഇത്തരമൊരു വിധി ഉണ്ടാകുന്നത്.
ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈപിടിച്ച് കയറ്റിയതല്ല. നടന്നു തേഞ്ഞ ചെരുപ്പുകളും വിയർത്തൊട്ടിയ കുപ്പായങ്ങളും സാക്ഷിയാണ്. അധ്വാനങ്ങളെ കണ്ടില്ലെന്ന് നടിച്ചോളൂ, ചവിട്ടി മെതിക്കരുത് എന്ന് പറഞ്ഞാണ് അനുരാജ് മനോഹർ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തീർച്ചയായും നരിവേട്ട എന്ന സിനിമയുടെ സംവിധായകന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവേണ്ട ഒരു വിഷയമാണ്. ഈ വർഷം 15 സിനിമകൾ മാത്രം ആണ് സാമ്പത്തികവിജയം നേടിയതെന്നു കാണിച് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ട ലിസ്റ്റിൽ നരിവേട്ടാ ഉണ്ടായിരുന്നില്ല. എന്നാൽ അതിന്റെ ലാഭകണക്കുകൾ പുറത്തുവിടാൻ തയ്യാറായിരുന്നു എന്നും അനുരാജ് പറയുമ്പോൾ പ്രൊഡ്യുസേർസ് അസോസിയേഷന്റെ മനസ്സിലിരുപ്പ് വ്യക്തമാണ്.
അതായത് ഇവിടെ ലാഭം കിട്ടുമെന്ന് കരുതി ആരും പുതുതായി വരേണ്ട. ഞങ്ങൾ കുറച്ച് പഴയ ആളുകളുടെ കയ്യിൽ മലയാള സിനിമ നിർമ്മാണം ഒതുങ്ങി നിൽക്കണം. അത്രേയുള്ളൂ ഇവരുടെ ഉദ്ദേശം. എന്നാൽ കാലം മാറിയത് പഴയ പരമ്പരാഗത നിർമ്മാതാക്കൾ ഓർക്കുന്നില്ല. ആരൊക്കെ എതിർത്താലും പുതിയ സംവിധായകരും നിർമ്മാതാക്കളും ഇവിടെ ഉണ്ടാകും. അവർ എടുക്കുന്ന നല്ല സിനിമകൾ കാണാനും ആളുണ്ടാകും. അത് ഹിറ്റ് ആയി മാറുകയും ചെയ്യും. അല്ലാതെ ബബ്ബ ബ്ബ എന്ന പേരിൽ എന്തെങ്കിലും പടച്ച് വിട്ട്, കുറേപ്പേരെ കൂലിക്കെടുത്ത് പോസിറ്റീവ് തള്ളിയാൽ പടം ഹിറ്റ് ആകില്ല. പ്രൊഡ്യൂസർ ഇറങ്ങി ഡാൻസ് കളിച്ചാലും പടം വിജയിക്കില്ല.












