അമേരിക്കയിലെ കുടിയേറ്റ വിഷയത്തിലും ട്രംപ് പത്തി മടക്കി; വിദേശ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ കോളേജുകൾ പൂട്ടേണ്ടി വരുമെന്ന ട്രംപ്
കുടിയേറ്റ വിഷയത്തിലും ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാഗ, അതായത് മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന സ്വന്തം അജണ്ടയിൽനിന്ന് പിൻവലിഞ്ഞ ഡൊണാൾഡ് ട്രംപ്, അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി, ശക്തമായി നിലനിര്‍ത്തുന്നു എന്നും അമേരിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെനും അദ്ദേഹം വാദിച്ചു.
”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല-കോളേജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാന്‍ ഒട്ടും താല്‍പ്പര്യമില്ല.’എന്നും ട്രംപ് ഫോക്സ് ന്യൂസ് അവതാരക ലോറ ഇന്‍ഗ്രാമിനോട് പറഞ്ഞു.
”പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമായി, അങ്ങനെ ചെയ്താൽ അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചരിത്രപരമായി കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് അത് നയിക്കുമെന്നും ട്രംപ് പറഞ്ഞു.
”ചൈനയില്‍ നിന്ന് ധാരാളം ആളുകള്‍ വരുന്നുണ്ട്. ചൈനയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും എല്ലാ കാലത്തും അമേരിക്കയിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. നമുക്ക് കോളേജുകളുടെയും സര്‍വകലാശാലകളുടെയും ഒരു വലിയ സംവിധാനമുണ്ട്. നമ്മള് അത് പകുതിയായി കുറച്ചാല്‍, ചിലരെ സന്തോഷിപ്പിച്ചേക്കാം, എന്നാൽ അമേരിക്കയിലെ പകുതിയോളം കോളേജുകള്‍ അടച്ചുപൂട്ടേണ്ടി വരും. എന്നും ” ട്രംപ് പറഞ്ഞു.
”വിദ്യാര്‍ത്ഥികളില്‍ നിന്ന് കോടിക്കണക്കിന് ഡോളറാണ് നമുക്ക് ലഭിക്കുന്നത്. മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ ഇരട്ടിയിലധികം പണം നല്‍കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം അഭിവൃദ്ധി പ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു… എനിക്കവരുടെ പണം വേണം എന്നതുകൊണ്ടല്ല, മറിച്ച് ഞാനിതിനെ ഒരു ബിസിനസ് ആയിട്ടാണ് കാണുന്നത്.’
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രത്യേകമായി ലക്ഷ്യംവെച്ചുള്ള ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇപ്പോളത്തെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍.
ജനുവരിയില്‍ അധികാരത്തില്‍ വന്നതിന് ശേഷം, ട്രംപ് ഭരണകൂടം ആയിരക്കണക്കിന് വിസകള്‍ റദ്ദാക്കുകയും, പലസ്തീന് അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും, അപേക്ഷാ നടപടികളില്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലും വിസ ചട്ടങ്ങള്‍ പാലിക്കുന്നതിലും ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളെയും ട്രംപിന്റെ ടീം ലക്ഷ്യമിട്ടിരുന്നു.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുന്നതില് നിന്ന് തങ്ങളെ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ ഹാര്‍വാര്‍ഡ് സര്‍വകലാശാല ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, വിലക്ക് നടപ്പാക്കുന്നതില്‍ നിന്ന് ഒരു അമേരിക്കൻ കോടതി ഭരണകൂടത്തെ തടഞ്ഞെങ്കിലും, ആ തീരുമാനത്തിനെതിരെ ട്രംപ് സർക്കാർ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ഈ വര്‍ഷം ആദ്യം, സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ലോകമെമ്പാടുമുള്ള അമേരിക്കൻ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് ഭരണകൂടം ഈ അഭിമുഖങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും, അപേക്ഷിക്കുന്ന ആളുകളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വരെ കൂടുതല്‍ കര്‍ശനമായ പരിശോധനകളും ഏര്‍പ്പെടുത്തിയിരുന്നു.
തന്റെ രണ്ടാമത്തെ ഊഴം തുടങ്ങിയപ്പോൾ മുതൽ ഡൊണാൾഡ് ട്രംപ് പറയുന്ന, അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹം തിരുത്തുകയാണ്. യാതൊരു സ്ഥിരതയുമില്ലാത്ത ആളെപോലെയാണ് അദ്ദേഹം പെരുമാറുന്നത്. വിവിധ രാജ്യങ്ങൾക്കുമുള്ള താരിഫ് വർധനകൾ, പിന്നീട് എടുത്ത് കളയുന്നതും നമ്മൾ കണ്ടു. ഇപ്പോൾ വിദ്യാർത്ഥികളുടെ വിസകൾ നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൂടി പിന്നോട്ട് പോകുകയാണ് അമേരിക്കൻ പ്രസിഡന്റ്.













