ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ട സംഭവം, മന്ത്രി ശാസിച്ചതിന് പിന്നാലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം

ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി. ഡ്രൈവര്‍ ജെയ്മോന് ജോസഫിനെ തൃശൂര്‍ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്.
കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ ബി ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചത്. കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരോട് ആയിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണം , പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുത് എന്നും എംഡിയുടെ നോട്ടീസ് ഉണ്ടായിട്ടും ബസ് വൃത്തിയായി സൂക്ഷിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും മന്ത്രി റോഡില്‍ വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
എന്നാൽ തങ്ങളല്ല കുപ്പികള്‍ ഉപേക്ഷിച്ചത് എന്ന ജീവനക്കാരുടെ വിശദീകരണത്തിന് ചെവി കൊടുക്കാനും മന്ത്രി തയ്യാറായിരുന്നില്ല. ഇന്നലെ ബസില്‍ നിക്ഷേപിച്ച കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തുമുന്‍പ് എന്താണ് നിങ്ങള്‍ ചെയ്തത് എന്ന ചോദ്യവും മന്ത്രി ചോദിച്ചു. രാവിലെ വന്ന് വണ്ടിയില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് പോരുകയായിരുന്നോ എന്നും മന്ത്രി ചോദിച്ചിരുന്നു.