ഓപ്പറേഷൻ നുംഖോർ ;കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു
പിടിച്ചെടുത്തത്1992 മോഡല്‍ ലാൻഡ് ക്രൂയിസർ

ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പില്‍ നിന്നാണ് 1992 മോഡല്‍ ലാൻഡ് ക്രൂയിസർ പിടിച്ചെടുത്തത്.
അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലുള്ളതാണ് വാഹനം, രജിസ്റ്റർ ചെയ്തിട്ടുള്ളത് അരുണാചല്‍ പ്രദേശിലാണ്. മാഹിന്‍ വാഹന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധം ഉണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. നേരത്തെ, ഭൂട്ടാന് വഴി കോടികള്‍ നികുതിവെട്ടിച്ചുള്ള വാഹന കടത്ത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ഇടുക്കിയിലും പരിശോധന നടന്നിരുന്നു.
ഇടുക്കിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശില്‍പ്പ സുരേന്ദ്രന്റെ ലാൻഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്. മലപ്പുറം തിരൂർ സ്വദേശികളില്‍ നിന്നാണ് ഇവർ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. രാജ്യത്താകമാനം ആയിരത്തിലേറെ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. അതില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്.
അതേസമയം ഓപ്പറേഷൻ നുംഖോർ റെയ്ഡ് കസ്റ്റംസ് ഇന്നും തുടരും. 150 ഓളം വാഹനങ്ങളില്‍ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ദുല്‍ഖർ സല്മാന് അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ദുല്‍ഖറിന്റേതെന്ന് കരുതുന്ന രണ്ട് കാറുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലില്‍ ഉടൻ ഇസിഐആര്‍ രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
ഇതിനിടെ, ഭൂട്ടാൻ വഴി വിദേശത്തുനിന്ന് നികുതിവെട്ടിച്ച് ആഢംബര വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതില്‍ കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു.കാർ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്റെ കീഴില്‍ ഉള്ള അന്വേഷണത്തില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടി അന്വേഷണം നടത്താൻ സാധ്യതയുണ്ട്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്ന് കൊച്ചിയിലെ ഇഡി ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങള്‍ തേടിയതായി ഹൈക്കോടതിയില്‍ അറിയിച്ചു. മറ്റൊരു കേസിന്റെ വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ഇഡിയോട് ഈ വിഷയത്തില്‍ അന്വേഷണം ആവശ്യമല്ലേ എന്ന് ചോദിച്ചപ്പോഴാണ് കേന്ദ്രസർക്കാർ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള്‍ തേടി.
അനധികൃതമായി സമ്ബാദിച്ച പണം വെളുപ്പിക്കാന്‍ പല പ്രമുഖരും വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സംശയം. കസ്റ്റംസില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വാഹനക്കടത്തിലൂടെ കോടികളുടെ ജി എസ് ടി വെട്ടിപ്പ് നടന്നതായി കസ്റ്റംസ് കമ്മീഷര്‍ വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടി വെട്ടിപ്പില്‍ കേന്ദ്ര ജി.എസ്.ടി വകുപ്പും അന്വേഷണം തുടങ്ങി. വാഹന രജിസ്ട്രേഷന് എംബസികളുടെയും മറ്റും വ്യാജരേഖകള്‍ ചമച്ചതില്‍ വിദേശകാര്യമന്താലയത്തിനും വിവരങ്ങള്‍ കൈമാറാനുള്ള നീക്കത്തിലാണ് കസ്റ്റംസ്.
കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സൈന്യം, വിവിധ എംബസികള്‍, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പേര് ദുരുപയോഗം ചെയ്ത് വ്യാജ രേഖകള്‍ ചമച്ചാണ് ആഡംബര വാഹനങ്ങള്‍ സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കും ഇടനിലക്കാർ വിറ്റത്. ഈ വ്യാജ രേഖകള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കേരളത്തിലേക്ക് 200-ലധികം വാഹനങ്ങള്‍ ഭൂട്ടാനില്‍ നിന്ന് നികുതി അടയ്ക്കാതെ എത്തിച്ചതായാണ് കസ്റ്റംസ് വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. ഇതില്‍ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഉള്‍പ്പെടുന്നതായി കഴിഞ്ഞ ദിവസം കസ്റ്റംസ് അറിയിച്ചിരുന്നു. ഭൂട്ടാൻ റോയല്‍ ആർമി ഉപേക്ഷിച്ച വാഹനങ്ങള്‍ ഇടനിലക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങി സിനിമാ മേഖലയിലുള്ളവർക്ക് വിറ്റതാണ് ഈ കാർ കടത്തിന്റെ പിന്നിലെ രീതി. ‘ഓപ്പറേഷൻ നുംഖൂർ’ എന്ന പേര് നല്‍കിയാണ് കസ്റ്റംസ് ഈ പരിശോധന നടത്തിയത്.
കേരളത്തിലെ 30-ലധികം കാർ ഷോറൂമുകളിലും ഇന്നലെ ഒരേസമയം പരിശോധന നടന്നിരുന്നു. രാജസ്ഥാൻ, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതായും കസ്റ്റംസ് റിപ്പോർട്ടില്‍ പറയുന്നു.