ശത്രുക്കൾക്ക് പേടിസ്വപ്നം ,അജിത് ഡോവല്‍ എന്ന പരുക്കൻ പോലീസുകാരൻ

അജിത് ഡോവല്‍. ശത്രുക്കള്‍ക്ക് പേടിസ്വപ്നമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
കീർത്തിചക്ര നേടുന്ന ആദ്യ പൊലീസുദ്യോഗസ്ഥനാണ് ഡോവല്‍. സുവർണ ക്ഷേത്രത്തിലെ ‘ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ’ ഡോവലിന് രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ ‘കീർത്തിചക്ര’ നേടിക്കൊടുത്തു.മിസോ നാഷണല്‍ ഫ്രണ്ടില്‍ നുഴഞ്ഞു കയറി സംഘടനയെ ഛിന്നഭിന്നമാക്കി മിസോറം ഇന്ത്യയോടു കൂട്ടിച്ചേർത്തതിന് പിന്നിലും ഡോവലിന്റെ തലച്ചോറാണ്. എയർ ഇന്ത്യാ വിമാനം റാഞ്ചിയ താലിബാൻ ഭീകരരുമായി വിലപേശാൻ കാണ്ഡഹാറിലേക്കയച്ചതും ഡോവലിനെയാണ്. 41 തീവ്രവാദികളെ വിട്ടുകിട്ടണമെന്ന ആവശ്യം മൂന്നാക്കി കുറച്ചത് ഡോവലിന്റെ മിടുക്ക്. ഡോവലിന്റെ പ്രവർത്തനങ്ങള്‍ പൊലീസ് പാഠ്യപദ്ധതിയിലുമുണ്ട്.
ലോകത്തെവിടെ മലയാളികള്‍ അപകടത്തില്‍ പെട്ടാലും രക്ഷാദൂതനായി ഡോവലെത്തും. അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുന്നില്‍ നില്ക്കും. 1968 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഈ ഉത്തരാഖണ്ഡുകാരൻ. ഐസിസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ 2014ല്‍ ഇറാക്കിലെ തിക്രിത്തില്‍ നിന്ന് രക്ഷിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു.
പതിവു മാർഗങ്ങള്‍ വിട്ടുള്ള ഇടപെടലാണ് ഡോവല്‍ നടത്തിയത്. കേന്ദ്രസർക്കാർ ഇറാഖ് ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോള്‍ ഐസിസുമായി അടുപ്പമുള്ള സുന്നി നേതാക്കളിലൂടെയായിരുന്നു ഡോവലിന്റെ ‘ഓപ്പറേഷൻ’. ഇറാഖ് സർക്കാർ സൈനികനടപടി വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കേണ്ടെന്നായിരുന്നു ഡോവലിന്റെ ശുപാർശ. ആശങ്കയുടെ മൂന്ന് ദിനങ്ങള്‍ക്കൊടുവില്‍ ഭീകരതാവളത്തില്‍ നിന്ന് നഴ്സുമാരെ കേരളത്തിലേക്ക് വിമാനം കയറ്റിയാണ് ഡോവല്‍ ഡല്‍ഹിക്ക് മടങ്ങിയത്. ആഭ്യന്തര കലാപത്തില്‍പെട്ട് ലിബിയയില്‍ കുടുങ്ങിപ്പോയ 18 നഴ്സുമാരെ സൈന്യത്തിന്റെ സഹാത്തോടെ ട്രിപ്പോളിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചതിലും ഡോവലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ആഭ്യന്തര യുദ്ധത്തെ തുടർന്ന് യെമനില്‍ കുടുങ്ങിയ നഴ്സുമാരെ രക്ഷിക്കാനും ഡോവലെത്തി. അതിർത്തി മേഖലയില്‍ പെടുന്ന കേരളത്തില്‍ സുരക്ഷാ ഏകോപനത്തിന് ഡോവല്‍ രഹസ്യമായി എത്താറുണ്ട്. പാകിസ്ഥാൻ കരസേനാ മേധാവി റഷീല്‍ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ സ്വകാര്യ ചടങ്ങിനെന്ന മട്ടില്‍ ഡോവല്‍ തിരുവനന്തപുരത്ത് പറന്നിറങ്ങി. കന്യാകുമാരിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെന്നാണ് എല്ലാവരോടും പറഞ്ഞത്. ഐ.ബി, റാ ഉദ്യോഗസ്ഥർ കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടു. തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം വഴി ശ്രീലങ്കയില്‍ നിന്ന് ഭീകരരുടെ നുഴഞ്ഞുകയറ്റം അടയ്ക്കുകയായിരുന്നു ഡോവലിന്റെ ലക്ഷ്യം. ഈസ്റ്റർ ദിനത്തില്‍ ചാവേർ സ്ഫോടനങ്ങളില്‍ ശ്രീലങ്കയില്‍ ചോരപ്പുഴയൊഴുകിയപ്പോള്‍ ഡോവലിന്റെ ദീർഘ വീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു. ഡോവലിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാ പഴുതുകള്‍ കണ്ടെത്താൻ സെക്യൂരിറ്റി ഓഡിറ്റ് നടത്തിയിരുന്നു.
33 വർഷം രഹസ്യാന്വേഷണ വിഭാഗത്തിലുണ്ടായിരുന്ന ഡോവല്‍ പത്തു വർഷം ഐ.ബി ഓപ്പറേഷൻ വിഭാഗത്തിന്റെ മേധാവിയുമായിരുന്നു. പാകിസ്ഥാനെ മെരുക്കിയ ഉരുക്കുമുഷ്ഠി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാകിസ്ഥാൻ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളില്‍ അംഗമായിരുന്നു ഡോവല്‍. കൂടുതല്‍ ബഹളമുണ്ടാക്കുന്ന, പരുക്കനായ, അന്തരീക്ഷത്തിന്റെ ചൂടേറ്റുന്ന ഉദ്യോഗസ്ഥനാണ് ഡോവല്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ചൂടൻ വർത്തമാനമാണ് ഡോവലിന്റേതും. തന്റെ ബോസിനു വേണ്ടതാണ് ഡോവല്‍ ചെയ്യുന്നത്. 1980 കളില്‍ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനില്‍ ഡോവല്‍ പ്രവർത്തിച്ചിരുന്നു. ‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്’ എന്നാണത്രേ അന്ന് പാകിസ്ഥാനും ഐ.എസ്.ഐയും വിചാരിച്ചിരുന്നത്. നമ്മുടെ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥൻ. ആരെയും അത്രയധികം വിശ്വസിക്കാത്ത പ്രകൃതക്കാരൻ. പാകിസ്ഥാനുമായി ഇടപെടുമ്ബോള്‍ എപ്പോഴും കടുപ്പക്കാരനല്ല അദ്ദേഹം. മോദിയുടെ മാത്രമല്ല, മണി ദീക്ഷിതിന്റെയും എം.കെ.നാരായണന്റെയും പാത ഡോവല്‍ പിന്തുടരാറുണ്ട്.
2016 ല്‍ ഡല്‍ഹിയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുൻ പാക് ഹൈക്കമ്മിഷണർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. ഔദ്യോഗിക യോഗത്തിനു ചേരാത്തവിധം അസ്വഭാവികമായിരുന്നു ഡോവലിന്റെ പെരുമാറ്റം. ‘ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിഞ്ഞാലോ പഠാൻകോട്ട്, മുംബയ് ഭീകരാക്രമണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും’ എന്നുപറഞ്ഞ് ഡോവല്‍ പുറത്തേക്കു നടന്നു. ഉദ്യോഗസ്ഥർക്കു കൈ കൊടുക്കാതെയായിരുന്നു ഡോവലിന്റെ മടക്കം.