ബില്യൺ ബീസ് തട്ടിപ്പ്; ഇരയായവരിൽ ഭൂരിഭാഗവും പ്രവാസികൾ

ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിൽ 250 കോടിയിലധികം രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന ലക്ഷ്യവുമായാണ് പ്രവാസികൾ ട്രേഡിങ് സ്ഥാപനമായ ബില്യൺ ബീസിൽ നിക്ഷേപിച്ചതെന്നും പൊലീസ് പറയുന്നു.
ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ട്രേഡിങ് എന്നതായിരുന്നു സ്ഥാപനം മുന്നോട്ടുവെച്ച ആശയം. ന്യൂജെൻ ആശയങ്ങൾ മുന്നോട്ടുവെച്ച് നിക്ഷേപകരെ ആകർഷിക്കുക എന്ന തന്ത്രമാണ് ഉടമകൾ പയറ്റിയത്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന പ്രതികളായ ബിബിൻ, ഭാര്യ ജയ്ത, ബിബിന്റെ സഹോദരൻ സുബിൻ എന്നിവരെ കേരളത്തിൽ എത്തിക്കാനുള്ള നീക്കങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു.