വൈഷ്ണയുടെ അർധ സെഞ്ച്വറി പാഴായി; വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവി
അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് രണ്ടാം തോൽവി. 52 റൺസിനാണ് ഗുജറാത്ത് കേരളത്തെ തോൽപിച്ചത്. ഗുജറാത്ത് ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ടായി.
ഗുജറാത്ത്: 50 ഓവറിൽ 212/6 കേരളം: 44.5 ഓവറിൽ 160 റൺസിന് ഓൾ ഔട്ട്.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് ഓപ്പണർ വൻഷികയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്ന് വന്ന ചാർലി സോളങ്കിയും സിയ പട്ടേലും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 44 റൺസെന്ന നിലയിലായി ഗുജറാത്ത്.
പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ നിധിബെൻ ദേശായ്, സ്തുതി ജനി, ജിയ ജെയിൻ എന്നിവരുടെ ഇന്നിങ്സുകളാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്തുതി 48-ഉം ജിയ ജെയിൻ 45-ഉം റൺസെടുത്തപ്പോൾ നിധിബെൻ ദേശായ് 50 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദിയ ഗിരീഷും വൈഷ്ണ എം പി യും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 37 റൺസെടുത്ത ദിയ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയ ശ്രദ്ധ സുമേഷും ശ്രേയ പി. സിജുവും റണ്ണൊന്നുമെടുക്കാതെ മടങ്ങി. മറുവശത്ത് ഉറച്ചുനിന്ന വൈഷ്ണ, അനന്യയ്ക്കും നജ്ലയ്ക്കുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ ഉയർത്തിയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ 64 റൺസെടുത്ത വൈഷ്ണ പുറത്തായതോടെ കേരളത്തിന്റെ ബാറ്റിങ് തകർന്നടിഞ്ഞു. വെറും 19 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കൂടി വീണതോടെ 160 റൺസിന് കേരളത്തിന്റെ ഇന്നിങ്സിന് അവസാനിച്ചു.












