ഉത്തര്‍പ്രദേശില്‍ കോഡിൻ അടങ്ങിയ മരുന്നുകൾ ഒരു യൂണിറ്റിൽ കൂടുതൽ വിൽക്കാൻ പാടില്ലെന്ന് നിർദേശം

ഉത്തര്‍പ്രദേശില്‍ ചുമക്കുള്ള മരുന്ന് ഇനി മുതൽ ഒരു യൂണിറ്റിൽ കൂടുതൽ വിൽക്കാൻ പാടില്ലെന്ന് നിർദേശം. കോഡിൻ അടങ്ങിയ കഫ് സിറപ്പുകള്‍ക്കാണ് ഉത്തര്‍പ്രദേശ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മരുന്ന് നിര്‍മ്മാണത്തിനായി കറുപ്പില്‍ നിന്നും വികസിപ്പിച്ചെടുക്കുന്ന വേദനസംഹാരിയാണ് കോഡിന്. വയറിളക്കം, ചുമ, വേദന എന്നിവയ്ക്കുള്ള മരുന്നുകളിൽ കോഡിൻ അടങ്ങിയിട്ടുണ്ട്. കോഡിനിന്റെ അംശം ഒട്ടുമിക്ക എല്ലാ കഫ്സിറപ്പുകളിലും കാണാം. ചെറിയ തരത്തിലുള്ള വേദന സംഹാരിയായി കോഡിന് പ്രവര്‍ത്തിക്കും. പക്ഷെ വീര്യം കൂടുതൽ ആയതിനാൽ ആളുകള്‍ ഇതിന് അടിമപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിർദേശം നല്‍കിയതെന്ന് ഡ്രഗ് കണ്ട്രോളര് എ കെ ജെയ്ന്‍ പ്രതികരിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മയക്കുമരുന്ന് നിയന്ത്രണ വകുപ്പിന്റെ 51, 52 വകുപ്പുകള്‍ പ്രകാരമാണ് നിയന്ത്രണം. ഇതുകൊണ്ട് മൊത്തകച്ചവടക്കാര്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നതും തടയാന്‍ കഴിയുമെന്നും ജെയ്ന്‍ പറഞ്ഞു. ചില്ലറ വ്യാപാരികൾക്ക് 100 യൂണിറ്റിൽ കൂടുതൽ സംഭരിക്കാനും ഒരു ഉപഭോക്താവിന് ഒരെണ്ണം മാത്രം വിൽക്കാനും കഴിയുകയുള്ളു.
ഈ നിയമം വീര്യം കൂടിയ വേദന സംഹാരികൾക്കും ബാധകമാണ്. പെന്റാസിസിന്, ട്രമഡോള്‍, ബ്യൂപ്രെനോര്‍ഫിന്‍, അല്‍പ്രസോലം, നൈട്രാസെപാം, ക്ലോനാസെപാം, ഡയസെപാം എന്നീ മരുന്നുകൾക്കും നിയന്ത്രണമുണ്ട്. മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായി ആരോഗ്യമേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Content Highlights – drugs, codiene, not to sold more than 1 unit