വാതുവയ്പില്‍ ശിക്ഷിക്കപ്പെട്ട ശ്രീശാന്ത് കളിക്കാരുടെ സംരക്ഷകനാകേണ്ട: കെസിഎ
![](https://sarklive.com/wp-content/uploads/2025/02/SC-SREESANTH-960x640.webp)
ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷന്. സഞ്ജുവിനെ പിന്തുണച്ചതിനല്ല, മറിച്ച് അസോസിയേഷനെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസ് നൽകിയതെന്ന് കെഎസിഎ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത് കരാര്‍ ലംഘനമാണെന്നും കെസിഎ വ്യക്തമാക്കി.
താരങ്ങളെ എക്കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷന് സ്വീകരിച്ചുവന്നിട്ടുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത അധ്യായമായിരുന്ന വാതുവയ്പില്‍ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലില്‍ കഴിയുന്ന സമയത്തും അസോസിയേഷന് ഭാരവാഹികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വാതുവയ്പ്പില്‍ ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാന് ഏഴു വര്‍ഷമായി കുറക്കുകയായിരുന്നു.
കോടതി ക്രിമിനല്‍ കേസ് റദ്ദ് ചെയ്തെകിലും വാതുവെപ്പ് വിഷയത്തില്‍ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിലുള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉള്‍പ്പടെ ഉള്ള മത്സങ്ങളില്‍ കെസിഎ വീണ്ടും അവസരങ്ങള്‍ നല്‍കിയത് അസോസിയേഷന്റെ സംരക്ഷക നിലപാടുകൊണ്ട് മാത്രമാണ്. വാതുവെപ്പില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകള്‍ ഇങ്ങനെ അനുകൂലസമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാല്‍ അറിയാൻ കഴിയും. ശ്രീശാന്ത് കേരള ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയില്‍ അസോസിയേഷന് കളിക്കാര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ വാനോളം പുകഴ്ത്തിയിരുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.