117 പന്തിൽ 158 അടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ ഗോവയെ തകർത്ത് കേരളം
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. 19 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 375 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 46 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 350 റൺസെടുത്ത് നിൽക്കെ മഴയെ തുടർന്ന് കളി തടസപ്പെടുകയായിരുന്നു. തുടർന്ന് വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിച്ചു. സെഞ്ച്വറിയുമായി കേരളത്തിന് വിജയം ഒരുക്കിയ മൊഹമ്മദ് അസ്ഹറുദ്ദീനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഗോവയ്ക്ക് ബാറ്റർമാർ മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണർ വീർ യാദവ് 15 റൺസെടുത്ത് പുറത്തായെങ്കിലും മന്ഥൻ ഖുട്കറും അഭിനവ് തേജ് റാണയും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. മന്ഥൻ 44 റൺസെടുത്ത് പുറത്തായി. സെഞ്ച്വറിയുമായി ബാറ്റിങ് തുടർന്ന അഭിനവ് 115 പന്തുകളിൽ 134 റൺസെടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ ദീപ് രാജ് ഗാവൊങ്കറുടെയും മോഹിത് റെഡ്കറുടെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഗോവയുടെ സ്കോർ 375ൽ എത്തിച്ചത്. ദീപ് രാജ് 28 പന്തുകളിൽ 50ഉം മോഹിത് 30 പന്തുകളിൽ 59ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി ഫാനൂസ് ഫായിസും ഷോൺ റോജറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ തകർപ്പൻ ഇന്നിങ്സാണ് കരുത്തായത്. തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായെങ്കിലും അസ്ഹറുദ്ദീനും കൃഷ്ണപ്രസാദും ചേർന്ന് 83 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കൃഷ്ണപ്രസാദ് 66 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ ആർക്കും വലിയ സ്കോർ നേടാനായില്ലെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന അസ്ഹറുദ്ദീൻ കേരളത്തിന് വിജയം ഒരുക്കി. 117 പന്തുകളിൽ ഏഴ് ഫോറും പത്ത് സിക്സുമടക്കം 158 റൺസുമായി അസ്ഹറുദ്ദീൻ പുറത്താകാതെ നിന്നു. അഹമ്മദ് ഇമ്രാൻ 23ഉം ഷോൺ റോജർ 31ഉം സൽമാൻ നിസാർ 22ഉം അഭിഷേക് 27ഉം റൺസെടുത്തു.













