ഷഹബാസിനെ ആക്രമിച്ചതിൽ ഗുണ്ടകൾക്കും പങ്കുണ്ടോ?? മുഖ്യപ്രതിയുടെ പിതാവ് ടി പി വധക്കേസിലെ രജീഷിൻറെ സുഹൃത്ത്, നിരവധി കേസുകളിലും പ്രതി

താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കുട്ടിയുടെ പിതാവിൻറെ ക്വട്ടേഷന്‍ ബന്ധങ്ങളാണിപ്പോൾ പുറത്ത് വരുന്നത്. ഷഹബാസിനെതിരായ ആക്രമണം ആസൂത്രണംചെയ്തതില്‍ പ്രധാനിയായ കുട്ടിയുടെ പിതാവിനാണ് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുള്ളത്.
ഇയാള്‍ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ വീട്ടില്‍നിന്നാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കും പോലീസ് കണ്ടെടുത്തത്.
കുട്ടിയുടെ പിതാവ് തന്നെയാകാം ഇത് കുട്ടിയുടെ കൈവശം കൊടുത്തുവിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. താമരശ്ശേരിയിലെ ട്യൂഷന് സെന്റര്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് ഇയാള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും സംശയമുണ്ട്.
ആക്രമണം നടക്കുന്ന സമയത്ത് മുഖ്യപ്രതിയുടെ പിതാവ് അതേ സ്ഥലത്തുണ്ടായിരുന്നതായി ഷഹബാസിന്റെ ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് ഷഹബാസിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയുടെ പിതാവ് ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത്. ഇയാള്‍ വിവിധ ക്രിമിനല്‍കേസുകളില്‍ പ്രതിയാണെന്നും വിവരമുണ്ട്.
എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്ഥികള്ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന് സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്.
ട്യൂഷന് സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.
ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. മര്‍ദനമേറ്റ് ഷഹബാസിന്റെ തലയോട്ടി തകര്‍ന്നനിലയിലായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അത് ഈ നഞ്ചാക്ക് പോലുള്ള ആയുധം കൊണ്ട് ശക്തമായ അടിയേറ്റത് കൊണ്ടാകാം എന്നും സംശയിക്കുന്നു
ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാലിന്റെ ആരോപണം. 5 വിദ്യാര്‍ഥികളില്‍ 3 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ച കേസില്‍ പ്രതികളായിരുന്നു. ഈ കേസ് പിന്നീട് പ്രതികളുടെ രക്ഷിതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ഇക്ബാല്‍ ആരോപിക്കുന്നു.
കേസിലെ പ്രതികളായ 5 വിദ്യാര്‍ഥികളുടെയും വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മര്‍ദ്ദനത്തിനുപയോഗിച്ച ആയുധം കണ്ടെത്തിയത്. പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. നഞ്ചക്ക് കുട്ടിയുടെ പിതാവിന്റേതാകാം എന്ന സംശയത്തിലാണ് പൊലീസ്. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍, കുഴല്‍പ്പണ ഇടപാട് കേസുകളില്‍ പ്രതിയായി ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ് ഈ കുട്ടിയുടെ പിതാവ്. ഇയാൾ കൂടി ആക്രമണത്തിൽ പങ്കെടുത്തിരുന്നു എന്നാണ് ഇനി അറിയാനുള്ളത്.