അമേരിക്കൻ പദ്ധതി തള്ളി ഹമാസ്, മരണം വരെ യുദ്ധം ചെയ്യും; ഗാസയിൽ കുടിവെള്ളമെത്തിച്ച് കയ്യടി നേടി മലയാളിയായ ശ്രീരശ്മി

അമേരിക്ക മുന്നോട്ട് വെച്ച പദ്ധതി അംഗീകരിക്കാന്‍ നാലു ദിവസംവരെയാണു ട്രംപ് സമയം അനുവദിച്ചിരുന്നത്. എന്നാൽ ഹമാസ് അത് തള്ളിക്കളഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. പദ്ധതി ഇസ്രയേല്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ബന്ദികളെയെല്ലാം വിട്ടയയ്ക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
ഖത്തറിലുള്ള ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ ട്രംപിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, ഗാസയിലെ ഹമാസ് സൈനിക വിഭാഗം മേധാവി ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദ് ട്രംപിന്റെ പദ്ധതി തള്ളിയെന്നു ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഇനി ഗാസ നഗരത്തില്‍ തുടരുന്നവരെ ഭീകരരായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗാസയ്ക്കായി പലസ്തീന് പ്രതിനിധികളും ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ടോണി ബ്ലെയറും ‘ഉന്നതയോഗ്യതയുള്ള’ വിദഗ്ധരും ഉള്‍പ്പെടുന്ന സമിതിയെയാണു ട്രംപ് നിര്‍ദേശിച്ചത്. സമിതിയില്‍ ഹമാസിന് പങ്കുണ്ടാകില്ല. പകരം, ആയുധംവച്ച് കീഴടങ്ങുന്ന ഹമാസ് പ്രവര്‍ത്തകര്‍ക്കു പൊതുമാപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ ട്രംപിന്റെ ഈ പദ്ധതി ഹമാസിനെ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണെന്നനാണ് ഇസ് അല്‍ദിന്‍ അല്‍ഹദ്ദാദിന്റെ നിലപാട്. മരണംവരെ പോരാടാനാണു ഹമാസ് സൈനിക വിഭാഗത്തിന്റെ തീരുമാനം.
ഖത്തറിലുള്ള ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തിലെ ചിലര്‍ മാറ്റങ്ങളോടെ പദ്ധതി അംഗീകരിക്കാന്‍ താല്പര്യം അറിയിച്ചിരുന്നു. പക്ഷേ, ബന്ദികളുടെ നിയന്ത്രണം സൈനിക വിഭാഗത്തിനായതിനാല്‍ രാഷ്ട്രീയ നേതൃത്വം നിസഹായരാണ്. ഹമാസിന്റെ പക്കല്‍ ഇപ്പോഴും 48 ബന്ദികളുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്ക്. അവരില്‍ 20 പേര് മാത്രമേ ജീവനോടെയുള്ളൂ എന്നാണു സൂചന.
വെടിനിര്‍ത്തല്‍ ആരംഭിച്ചാല്‍ ആദ്യ 72 മണിക്കൂറിനുള്ളില്‍ എല്ലാ ബന്ദികളെയും കൈമാറണമെന്ന നിര്‍ദേശമാണു ഹമാസിന്റെ മുന്നിലുള്ള അടുത്ത വെല്ലുവിളി. ആ നിബന്ധന അംഗീകരിച്ചാല്‍ വിലപേശല്‍ ശക്തി നഷ്ടപ്പെടുമെന്നു സൈനിക വിഭാഗം കരുതുന്നു. ബന്ദികളെ തങ്ങളുടെ കയ്യിൽ കിട്ടി കഴിഞ്ഞാലും ഇസ്രായേല്‍ സൈനിക നടപടി തുടരുമെന്നും അവര്‍ ഭയപ്പെടുന്നു. ബന്ദികൾ ഹമാസിനൊപ്പം ഇല്ലെങ്കിൽ, ഇസ്രായേൽ നടത്തുന്നത് വലിയ യുദ്ധം തന്നെയായിരിക്കും. ഏതാനും മണിക്കൂറുകൾ കൊണ്ട് ഇസ്രായേൽ ഗാസ ചാമ്പലാക്കും എന്നാണ് ഹമാസ് കണക്ക് കൂട്ടുന്നത്.
അതിന് ഉദാഹരണമായി ഹമാസ് കാണുന്നത് കഴിഞ്ഞ മാസം ദോഹയില്‍വച്ച് നേതാക്കളെ വധിക്കാന്‍ ശ്രമിച്ച ഇസ്രയേലിന്റെ നടപടി തന്നെയാണ്. ട്രംപ് പദ്ധതി പ്രഖ്യാപിച്ചശേഷം 20 ഇന പദ്ധതിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു മാറ്റംവരുത്തിയതായും ഹമാസ് ആരോപിക്കുന്നു. ‘പലസ്തീന് രാഷ്ട്രത്തെ ‘ശക്തിയായി പ്രതിരോധിക്കുമെന്ന’ ഇസ്രായേല്‍ പറഞ്ഞതാണു സംശയങ്ങള്‍ക്കു കാരണമായത്.
അതുകൊണ്ട് സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ സായുധ പോരാട്ടം തുടരുമെന്നാണു ഹമാസിന്റെ വാദം.
അതേ സമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി. ഇന്നലെ 53 പേരാണു കൊല്ലപ്പെട്ടത്. ഗാസ നഗരത്തില്‍ അവശേഷിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ ഗാസയിലേക്കാണ് ഇവർ പോകേണ്ടത്.
എന്നാൽ തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും കിട്ടാത്ത അവസ്ഥയാണുള്ളത്. അപ്പോളാണ് അവിടുത്തെ 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് കൊണ്ട് കേരളത്തിലെ ഒരു യുവതി മാതൃകയായത്. കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മിയാണ് പ്രൈവറ്റ് വാട്ടർ ടാങ്ക് എത്തിച്ചത്.
‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്നേഹം പകുത്തു നല്കുന്ന എല്ലാവര്ക്കും ഒരായിരം നന്ദി’ എന്ന് പറഞ്ഞ് കൊണ്ട് കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് രശ്മിയുടെ പോസ്റ്റ് കണ്ട് ഗാസന്‍ ജനതയ്ക്ക് സഹായമായി പണം അയക്കുന്നത്. എല്ലാത്തിന്റെയും വിവരങ്ങളും രശ്മി അക്കൗണ്ടിലൂടെ പങ്കുവെക്കുന്നുണ്ട്.