ഉണ്ണികൃഷ്ണന് പോറ്റിയുടെ ഫ്ലാറ്റില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റി ബംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഫ്ളാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകളും എസ്ഐടി പിടിച്ചെടുത്തു. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും വാങ്ങി. ഇയാൾ വലിയ പലിശ ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ബംഗളൂരുവിനു പുറമേ സ്വര്‍ണപാളികളില്‍ അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്.
ബംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു 176 ഗ്രാം സ്വര്‍ണാഭരണങ്ങളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന് പോറ്റി ദ്വാരപാലക ശില്പങ്ങളില് നിന്നു കവര്‍ന്നതെന്ന് കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറിയില്‍നിന്ന് എസ്ഐടി കണ്ടെടുത്തിട്ടുണ്ട്.












