‘പമ്പയിൽ വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ല’; പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി
ശബരിമല പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും, തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഗുരുതരമായ പരിസ്ഥിതിക പ്രശ്നമുണ്ടാകും. ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകി. പമ്പയിൽ ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പയിൽ പ്രദർശിപ്പിക്കാനും നിർദേശമുണ്ട്. പമ്പയിൽ വസ്ത്രങ്ങൾ കെട്ടികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതം കാണിച്ച് സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ദേവസ്വം ബെഞ്ചിന്റെ ഇടപെടൽ.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങൾ അനുവദിക്കാനാകില്ലെന്നും തിരക്കിൽപെട്ട് ഭക്തർക്ക് അപകടമുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനും പൊലീസിനും മുന്നറിയിപ്പ് നൽകി.












