ADGP എസ് ശ്രീജിത്തിന് കുരുക്ക്; അഞ്ച് ഇടപാടുകളില്‍ അഴിമതിയെന്ന പരാതിയില്‍ പുതിയ അന്വേഷണം
എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക് മുറുകുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കെ നടത്തിയത് അടക്കം അഞ്ച് ഇടപാടുകളില്‍ അഴിമതി നടന്നെന്ന പരാതിയില്‍ പുതിയ അന്വേഷണത്തിനൊരുങ്ങുകയാണ്. എഡിജിപി എം ആര് അജിത് കുമാര്‍ സസ്പെന്‍ഷനിലായ ഒഴിവില്‍ ഡിജിപി റാങ്കിലേക്ക് എസ് ശ്രീജിത്ത് എത്തുമെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പുതിയ അന്വേഷണം ആരംഭിക്കുന്നത്.
ഇതേ പരാതികളില്‍ ശ്രീജിത്തിന് ക്ലീന്‍ചിറ്റ് നല്കിയ ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. പരാതിയില്‍ ആഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, യൂണിഫോമില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയെന്നാരോപിക്കുന്ന അഴിമതികള്‍, ലാസ്റ്റ് ബെഞ്ച് എന്ന പേരില്‍ ആരംഭിച്ച ഗാനമേള ട്രൂപ്പിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള അടുപ്പം എന്നിവയിലാണ് അന്വേഷണം. എഡിജിപി ആസ്ഥാനത്തെത്തി എസ് ശ്രീജിത്തിനെ ഉണ്ണികൃഷ്ണന് പോറ്റി ഷാള്‍ അണിയിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസമായിരുന്നു പരാതിയില്‍ എസ് ശ്രീജിത്തിന് ക്ലീന്‍ചിറ്റ് നല്കിയ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെതിരായ പരാതികള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്











