ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു
വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളെജിലെ ഡോക്ടർമാരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.
സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയിൽ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്സായ ധന്യ പി എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.













