മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ
മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിൽ നിന്ന് രശ്മി അംഗത്വം സ്വീകരിച്ചു. താൻ നെഞ്ചോട് ചേർത്തുപിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ നിന്ന് തിക്താനുഭവം ഉണ്ടായതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് അകന്നതെന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം രശ്മി പറഞ്ഞു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ രശ്മി മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
ബിജെപിയിലേക്ക് കടന്നുവന്നതിൽ വളരെ സന്തോഷമുണ്ടെന്നും കോൺഗ്രസ് നൽകിയ സ്നേഹവും വാത്സല്യവും നന്ദിയോടെ സ്മരിക്കുന്നുവെന്നും രശ്മി പറഞ്ഞു. കോൺഗ്രസ് ഒരുപാട് നാൾ തന്നെ നെഞ്ചോട് ചേർത്തുപിടിച്ചു. വളരെ കുറച്ച് വോട്ടുകൾക്കാണ് താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. കൊട്ടാരക്കരയിൽ സജീവമായി നിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടെ കൊടിക്കുന്നിൽ സുരേഷിനെ നിയന്ത്രിക്കുന്ന ഒരു പ്രത്യേക വിഭാഗമുണ്ടെന്നും, കൊട്ടാരക്കരയിൽ കൊടിക്കുന്നിലിനെ തളച്ചിട്ടിരിക്കുകയാണെന്നും രശ്മി പറഞ്ഞു. കൊടുക്കുന്നിൽ സുരേഷ് നൽകിയ അവസരങ്ങൾ താൻ മറക്കില്ല എന്നും ജെബി മേത്തർ അടക്കമുള്ളവർ നൽകിയ പിന്തുണയും ഓർക്കുകയാണെന്നും രശ്മി പറഞ്ഞു.








