കായംകുളത്ത് വിവാഹം കഴിഞ്ഞ് പോകുന്നതിനിടെ നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപിടിച്ചു
നവദമ്പതിമാർ സഞ്ചരിച്ച കാറിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ദേശീയപാതയിൽ കായംകുളം ശഹീദാർ പള്ളിക്ക് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വിവാഹിതരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഇരുവർക്കും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം നെട്ടൂരിൽ നിന്ന് വിവാഹ ശേഷം കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു സംഘം. യാത്രയ്ക്കിടെ കാറിന്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിനിടെ കാറിലേക്ക് തീ പടരുകയായിരുന്നു.
പുക ഉയരുന്നത് കണ്ടയുടൻ പ്രദേശവാസികൾ ഓടിയെത്തി പ്രാഥമികമായി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്തുനിന്ന് ഫയർഫോഴ്സ് സംഘം ഉടനടി സ്ഥലത്തെത്തി തീ പൂർണമായി നിയന്ത്രണവിധേയമാക്കി.













