അഴീക്കലിൽ വള്ളത്തിലെ വലയിൽ മത്സ്യബന്ധനത്തിനിടെ കണ്ടെയ്നർ അവശിഷ്ടങ്ങൾ കുരുങ്ങി വൻ നാശനഷ്ടം

അഴീക്കൽ മത്സ്യബന്ധന തുറമുഖത്തു നിന്നു മത്സ്യബന്ധനത്തിനു പോയ, വള്ളത്തിലെ വലയിൽ മത്സ്യബന്ധനത്തിനിടെ കണ്ടെയ്നർ അവശിഷ്ടങ്ങൾ കുരുങ്ങി വൻ നാശനഷ്ടം.അഴീക്കൽ സ്വദേശി മുല്ലശേരിൽ ഗണേശിന്റെ ഉടമസ്ഥതയിലുള്ള ‘കനിഷ്ക’ എന്ന ഇൻബോർഡ് വള്ളത്തിലെ വലയിലാണ് കുടുങ്ങിയത് . ഏകദേശം 10 ലക്ഷം രൂപയുടെ വല നശിച്ചു. കടലിൽ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നറിലെ ലോഹ പാളി വലയിൽ കുടുങ്ങിയതു മത്സ്യത്തൊഴിലാളികൾ കരയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ വള്ളങ്ങളിലെ വലകൾ സമാന രീതിയിൽ നശിച്ചിരുന്നു.കഴിഞ്ഞ ദിവസം 40 മത്സ്യത്തൊഴിലാളികളുമായി പോയ വളളത്തിന്റെ വലയിൽ ചവറ കെഎംഎംഎലിനു പടിഞ്ഞാറ് ഭാഗത്തു വച്ചാണ് കണ്ടെയ്നറിന്റെ ഒരു കൂറ്റൻ വാതിൽ പാളി കുരുങ്ങിയത്. വലയും വിഞ്ച് ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും പൂർണമായി നശിച്ചു. മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വലയും ഉപകരണങ്ങളും നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരികരിക്കണം എന്നു മത്സ്യത്തൊഴിലാളികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.