നോക്കുകൂലി എങ്ങുമില്ല, നിർമലാ സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷം; എ.കെ. ബാലന്

കേന്ദ്രമന്ത്രി നിർമലാ സീതാരാമനെതിരെ സിപിഎം നേതാവ് എ.കെ. ബാലൻ. നിർമലാ സീതാരാമൻ്റെ മനസിൽ തൊഴിലാളി വിരുദ്ധ വിഷമാണ്. മുഴുവൻ തൊഴിലാളികളെയും അപമാനിക്കുന്ന പരാമർശമാണ് മന്ത്രിയുടേതെന്നും ബാലൻ പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ നോക്കുകൂലി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു എ.കെ. ബാലൻ. നോക്കുകൂലി എവിടെയും ഇല്ലെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാവാം എന്നും അതിനെ സാമാന്യവൽക്കരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസഭയിലാണ് കേരളത്തിനെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ രൂക്ഷ വിമർശനം നടത്തിയത്. കേരളത്തിൽ നോക്കുകൂലി ഉണ്ടെന്നായിരുന്നു ധനമന്ത്രിയുടെ പരിഹാസം. ബസിൽ നിന്ന് പെട്ടി ഇറക്കാൻ 50 രൂപയെങ്കിലും നോക്കി നിൽക്കുന്നവർക്ക് വേറെ കൂലി നൽകണം. നോക്കുകൂലി എന്ന പ്രതിഭാസം വേറെ എവിടെയും ഇല്ലെന്നും സിപിഐഎമ്മുകാരാണ് അത് പിരിക്കുന്നതെന്നും നിർമലാ സീതാരാമൻ ആരോപിച്ചു. അത്തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിൽ നടക്കുന്നത്. ഇതാണ് കേരളത്തിലെ വ്യവസായങ്ങളെ നശിപ്പിച്ചതെന്നും ധനമന്ത്രി വിമർശിച്ചു. രണ്ടുദിവസം മുൻപ് നൽകിയ ഇന്റർവ്യൂവിൽ പോലും അവിടെ നോക്കുകൂലിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയേണ്ടി വന്നു. ഇക്കാര്യത്തെപ്പറ്റി തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും താനും ഇതേ മേഖലയിൽ നിന്നുള്ള ആളാണെന്നും നിർമലാ സീതാരാമൻ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞു.