ക്രിപ്റ്റോ കറൻസിയുടെ മറവിൽ സംസ്ഥാനത്തേക്ക് 330 കോടി രൂപയുടെ ഹവാല പണം
ക്രിപ്റ്റോ കറൻസിയുടെ മറവിൽ സംസ്ഥാനത്തേക്ക് 330 കോടി രൂപയുടെ ഹവാല പണം എത്തിച്ചതായി കണ്ടെത്തൽ. ആദായ നികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ . നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ക്രിപ്റ്റോ കറൻസികളായി കേരളത്തിലേക്ക് ഹവാലാ പണം എത്തിക്കുന്നത്. ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം ആക്കി മാറ്റുന്നു. ഇതിനായി 100 കണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരറിയാതെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കണ്ടെത്തി.
മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് ഹവാല ഇടപാടുകൾ നിയന്ത്രിക്കുന്നത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ രണ്ട് ദിവസം പരിശോധന നടത്തിയത്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി അല്ലാതെ പൊതുജനങ്ങൾ കെവൈസി വിവരങ്ങൾ മറ്റാർക്കും കൈമാറരുത് എന്നും ആദായനികുതി വകുപ്പ് നിർദ്ദേശിച്ചു












