സർക്കാർ ആശുപത്രി ഐസിയുവിൽ രണ്ട് കുഞ്ഞുങ്ങൾ എലിയുടെ കടിയേറ്റു മരിച്ചു
മനസാക്ഷി മരവിച്ചു പോകുന്ന നിമിഷം

മധ്യപ്രദേശിലെ ഇൻഡോറില്‍ സർക്കാർ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) എലി കടിച്ചതിനെ തുടർന്ന് രണ്ടു കുഞ്ഞുങ്ങൾ മരിച്ചു.
രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും ശരീരത്തിലും എലി കടിച്ചതായാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് രണ്ട് നഴ്സുമാരെ സസ്പെൻഡ് ചെയ്യുകയും മനുഷ്യാവകാശ കമ്മീഷൻ വിഷയം അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്നത് ഇൻഡോറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് നവജാത ശിശുക്കളെയാണ് ഐസിയുവില്‍ വെച്ച് എലികള്‍ ആക്രമിച്ചത്. ഒരു കുഞ്ഞിന്റെ വിരലുകളിലും മറ്റൊന്നിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. സംഭവമറിഞ്ഞ നഴ്സുമാർ അധികൃതരെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയില്‍ ഐസിയുവില്‍ എലികള്‍ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
മരിച്ച ഒരു പെണ്‍കുട്ടിക്ക് 1.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാല്‍ വെന്റിലേറ്ററിലായിരുന്നു കുട്ടി. എന്നാല്‍, കുട്ടി മരണപ്പെട്ടത് എലി കടിച്ചതുകൊണ്ടല്ലെന്നും സെപ്റ്റിസീമിയ (രക്തത്തില്‍ അണുബാധ) മൂലമാണെന്നുമാണ് ആശുപത്രി ഡീൻ ഡോ. അരവിന്ദ് ഘൻഗോറിയ വ്യക്തമാക്കിയത്.
രണ്ടാമത്തെ കുഞ്ഞിന് കുടലിന് ഉള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജിതേന്ദ്ര വർമ അറിയിച്ചു. വെറും 1.60 കിലോമാത്രമായിരുന്നു കുട്ടിയുടെ തൂക്കം. ഏതാനുംദിവസം മുന്‍പാണ് കുട്ടി ശസ്ത്രക്രിയയ്ക്കു വിധേയയായത്. രക്തത്തിലെ അണുബാധ മൂലം ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ അഭ്യർഥനപ്രകാരം പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തുവെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ ഇടതുകൈയിലെ രണ്ടു വിരലുകളിലാണ് എലിയുടെ കടിയേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ക്ക് എലിയുടെ കടിയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണത്തെ തുടർന്ന് രണ്ട് നഴ്സിംഗ് ഓഫീസർമാരെ സസ്പൻഡ് ചെയ്തു. ഒരാളെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തു. ശുചീകരണത്തിന്റെ ചുമതലയുള്ള സ്ഥാപനത്തിന് നോട്ടീസ് അയച്ച അധികൃതർ ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. മരിച്ച ഒരു പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം മരിച്ച കുട്ടി ഖാർഗോണ്‍ ജില്ലയില്‍ നിന്നുള്ളതും ചികിത്സയിലുള്ള ആണ്‍കുട്ടി അയല്‍ജില്ലയായ ദേവാസില്‍ നിന്നുള്ളതുമാണ്. കഴിഞ്ഞ 4-5 ദിവസമായി ഐസിയുവില്‍ എലിശല്യം രൂക്ഷമായിരുന്നതായി ഡോ. ഘൻഗോറിയ അറിയിച്ചു. ഐസിയുവില്‍ എലികളെ കണ്ടിട്ടും അധികൃതരെ അറിയിക്കാതിരുന്ന നഴ്സിംഗ് ഓഫീസർമാരായ ആകാൻഷ ബെഞ്ചമിൻ, ശ്വേത ചൗഹാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഹെഡ് നഴ്സ് കലാവതി, പീഡിയാട്രിക് ഐസിയു ഇൻ-ചാർജ് പ്രവീണ സിംഗ്, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മനോജ് ജോഷി എന്നിവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവരുടെ വിശദീകരണങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും തുടർനടപടികള്‍ സ്വീകരിക്കുക.
സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ ശുചിത്വ വീഴ്ചകളും ജീവനക്കാരുടെ അനാസ്ഥയും വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് വഴിവെച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഈ സംഭവം ആരോഗ്യ സംവിധാനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവയുടെ നടപ്പാക്കലിനെക്കുറിച്ചുമുള്ള ആശങ്കകള്‍ വർദ്ധിപ്പിച്ചിരിക്കുകയാണ്.