ഈജിപ്തില്‍ അമേരിക്കൻ – ഇസ്രയേല്‍ – ഹമാസ് പ്രതിനിധി ചർച്ച പ്രതീക്ഷയോടെ ലോകം
നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വമ്പൻ റാലി

ഇസ്രയേല്‍ ആദ്യം തന്നെ അംഗീകരിച്ച ട്രംപിന്റെ നിർദ്ദേശങ്ങള്‍ക്ക് മേല്‍ ചർച്ചക്ക് ഹമാസ് തയ്യാറായതോടെ സമാദാനത്തിന്റെ ഒരു പുലരി സ്വപനം കാണുകയാണ് ലോകം . ഈജിപ്തില്‍ അമേരിക്കൻ – ഇസ്രയേല്‍ – ഹമാസ് പ്രതിനിധികള്‍ ചർച്ചക്ക് തയ്യാറായി എത്തുന്നതും വലിയ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. എന്നാല്‍ ചർച്ചകള്‍ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തില്‍ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി. ‘ഗാസയില്‍ നിന്നും ഹമാസ് സമ്ബൂർണമായി അധികാരം ഒഴിയണം, അല്ലാത്ത പക്ഷം ഹമാസിനെ തുടച്ചുനീക്കും’ – എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹമാസ് അധികാരത്തില്‍ തുടരുമെന്ന് നിർബന്ധം പിടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന സി എൻ എൻ ടെക്സ്റ്റ് സന്ദേശത്തിലൂടെ ചോദിച്ചപ്പോളായിരുന്നു ട്രംപിൻറെ ഈ അന്ത്യശാസനം .
ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കില്‍ തുടച്ചുനീക്കുമെന്നു വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സംരക്ഷിക്കുന്ന നിലപാടും ട്രംപ്, സി എൻ എൻ റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി നല്കി. ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഗാസയുടെ നിയന്ത്രണവും അധികാരവും ഹമാസ് ഉപേക്ഷിക്കാത്തപക്ഷം അവർ ‘പൂർണ നാശം’ നേരിടേണ്ടിവരുമെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. ഹമാസ് അവരുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, ട്രംപ് ഭരണകൂടം കൂടുതല്‍ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കാമെന്ന ആശങ്ക കൂടിയാണ് ഇതോടെ ഉയരുന്നത്. അങ്ങനെയെങ്കില്‍ ഗാസയിലെ സംഘർഷം കൂടുതല്‍ സങ്കീർണമാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതിനിടെ ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനില്ക്കുന്നുണ്ടെങ്കില് സർക്കാരില്‍ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ പറഞ്ഞു . തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങള്‍ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്റെ ഭീഷണിക്കെതിരെ വലിയ തോതില്‍ വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ വിമർശനം നേരിട്ടിട്ടുണ്ട്
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വമ്പൻ റാലി സംഘടിപ്പിച്ചു . ബന്ദികളുടെ ബന്ധുക്കളാണ് കവിഞ്ഞ ദിവസം രാത്രി തെല്‍അവീവില്‍ തെരുവിലിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു റാലി.ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി. മുന്‍പ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയവും അവര്‍ പങ്കുവെച്ചു.’തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്ന വിഷത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിലും തങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. നെതന്യാഹുവില്‍ ഞങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല’ -പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഗില്‍ ഷെല്ലി പറഞ്ഞു. ഇപ്പോള്‍ വിശ്വാസം മുഴുവന്‍ തങ്ങള്‍ ട്രംപില്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിലില്‍ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.