ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലിൽ

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. വെള്ളിയാഴ്ച നടന്ന ആദ്യ യോഗ്യത മത്സരത്തിൽ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍.
89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. ഗ്രാനഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സ് 93.07 മീറ്റര്‍ എറിഞ്ഞു മുന്നിൽ നിൽക്കുന്നു. രണ്ടാമത് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ചാണ് (90.88 മീറ്റര്‍) . ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (89.54 മീറ്റര്‍) നാലാമതുണ്ട്.
ലോംഗ് ജംപിലൂടെ അഞ്ജു ബോബി ജോര്‍ജ് 2003ല്‍ നേടിയ വെങ്കലമാണ് നിലവില്‍ ഇന്ത്യയുടെ ഏക മെഡല്‍. 2017ല്‍ നീരജിനു തന്റെ ആദ്യ വേള്‍ഡ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. യോഗ്യത നേടുവാന്‍ എറിയേണ്ടിരുന്ന ദൂരം 83 മീറ്ററായിരുന്നു. നീരജിന് മികച്ചദൂരം കണ്ടെത്താനായാല്‍ മെഡല്‍ പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ കണക്കുകൂട്ടൽ.
Content Highlights – Neeraj Chopra, Javelin Throw, World Athletics Championships