തോട്ടില്‍ വീണ യുവതികളില്‍ ഒരാള്‍ മരിച്ചു; അപകടം റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നപ്പോൾ

റോഡിലെ വെള്ളക്കെട്ട് മൂലം റെയിൽവേ ട്രാക്കിലൂടെ ജോലി സ്ഥലത്തേക്കു പോയപ്പോൾ തോട്ടിൽ വീണ രണ്ട് സ്ത്രീകളിൽ ഒരാൾ മരിച്ചു. ഒരാൾ ചികിത്സയിലാണ്. ഇന്ന് തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ വിജയരാഘവപുരത്ത് രാവിലെ പത്തോടെയാണ് സംഭവം. വിജയരാഘവപുരം സ്വദേശികളായ തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണ (28), ചെമ്പോത്തുപറമ്പില്‍ മുജീബിന്റെ ഭാര്യ ഫൗസിയ (40) എന്നിവരാണ് വെള്ളക്കെട്ടിൽ വീണത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദേവികൃഷ്ണയാണ് മരിച്ചത്.
ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ നിന്ന് നീങ്ങി നിന്നെങ്കിലും ട്രെയിന്റെ ശക്തമായ കാറ്റിൽ ഇവർ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇവർ ജോലിക്കായി മൂന്ന് പേർ ചേർന്നാണ് ട്രാക്കിലൂടെ നടന്നു പോയിരുന്നത്. ഇതിലുണ്ടായിരുന്ന ഒരാൾ വീഴാതെ രക്ഷപ്പെട്ടു. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു.
റോഡുകളിലും മറ്റും വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും ഡാമുകൾ തുറന്നതും കാരണമാണ്. ഇവർ ഇതുകൊണ്ടാണ് ജോലിക്കായി ട്രാക്കിലൂടെ പോകാൻ കാരണം. ട്രെയിൻ തൊട്ടു പിന്നാലെ എത്തുകയായിരുന്നു. ദേവികൃഷ്ണയ്ക്കു കൂടുതല്‍ പരുക്കേല്‍ക്കാന്‍ കാരണം താഴെ ഉണ്ടായ മരക്കുറ്റിയോ കമ്പിയോ കാലിൽ തുളച്ചു കയറിയതാണ്. വെള്ളത്തിൽ വീണ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തി.
Content Highlights – Two ladies fall into canal