ഇസ്ലാം അല്ലാത്തവരോട് പോരടിക്കുന്ന ആളാണ് പാക് സൈനിക മേധാവി അസീം മുനീർ; ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് അയാളുടെ നീക്കമെന്ന് ഇമ്രാൻ ഖാൻറെ സഹോദരി
പാകിസ്ഥാനിലെ സൈനിക മേധാവി അസിം മുനീര്‍, ഇപ്പോൾ അദ്ദേഹം സൈനിക മേധാവി എന്നതിനേക്കാൾ ആ രാജ്യത്തിൻറെ തലവൻ തന്നെയായി മാറിയിരിക്കുകയാണ്. ഈ അസീം മുനീർ ഇന്ത്യക്കെതിരെ യുദ്ധം ആഗ്രഹിക്കുന്ന റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ് ആണെന്ന് പറയുകയാണ് പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സഹോദരിയായ അലീമ ഖാന്. ഇമ്രാന് ഖാന് അയല്‍ രാജ്യവുമായി എപ്പോളും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുമ്പോള്‍, അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അലീമ പറഞ്ഞു.
സ്കൈ ന്യൂസിലെ ‘ദി വേള്‍ഡ് വിത്ത് യല്‍ദ ഹക്കിം’ എന്ന പരിപാടിക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
പാകിസ്താനിലെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് ആയ അസിം മുനീറിനെ ‘റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റ്’ എന്നും ‘ഇസ്ലാമിക് കണ്സര് വേറ്റീവ്’ എന്നുമാണ് ആ സംഭാഷണത്തിൽ അലീമ വിശേഷിപ്പിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുമായുണ്ടായ യുദ്ധത്തെക്കുറിച്ചുള്ള കാരണം ചോദിച്ചപ്പോഴായിരുന്നു അലീമയുടെ ഈ രൂക്ഷമായ പ്രതികരണം ഉണ്ടായത്.
‘അസിം മുനീര്‍ വളരെ റാഡിക്കലൈസ്ഡ് ഇസ്ലാമിസ്റ്റും ഇസ്ലാമിക് കണ്സര് വേറ്റീവുമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ഇസ്ലാമിക റാഡിക്കലൈസേഷനും യാഥാസ്ഥിതികത്വവും ഇസ്ലാം മതത്തില്‍ വിശ്വസിക്കാത്തവരോട് പോരാടാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു എന്നും അലീമ പറഞ്ഞു.
അതേസമയം, തന്റെ സഹോദരന് ഇമ്രാന് ഖാനെ ‘ശുദ്ധ ലിബറല്‍’ എന്നാണ് അലീമ വിശേഷിപ്പിക്കുന്നത്. ‘ഇമ്രാന് ഖാന് അധികാരത്തില്‍ വന്നപ്പോൾ, അദ്ദേഹം ഇന്ത്യയുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
ബിജെപിയുമായി പോലും ഇമ്രാന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ റാഡിക്കല്‍ ഇസ്ലാമിസ്റ്റ്, അസിം മുനീര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇന്ത്യയുമായി മാത്രമല്ല, ഇന്ത്യയുടെ സഖ്യകക്ഷികളുമായി പോലും യുദ്ധമുണ്ടാകുന്നതായിരിക്കും ഇനി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക എന്നും അലീമ കുറ്റപ്പെടുത്തി.
ഇമ്രാന് ഖാന് പാകിസ്താന് ഒരു മുതല്‍ക്കൂട്ടാണ് എന്ന് വിശേഷിപ്പിച്ച അലീമ, അദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു. ഒന്നിലധികം കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് മുതല്‍ ജയിലിൽ കഴിയുകയാണ് പാകിസ്താന് തെഹ്രികെ ഇന്‍സാഫ് പാർട്ടിയുടെ സ്ഥാപകനും മുന്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന് ഖാന്.
റാവല്‍പിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അഡിയാല ജയിലിലാണ് അദ്ദേഹം ഇപ്പോള്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു മാസമായി ഇമ്രാന് ഖാനെ കാണാന്‍ കുടുംബത്തെ അനുവദിക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ജയിലില്‍ മരണപ്പെട്ടതായുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച, അദ്ദേഹത്തിന്റെ സഹോദരിമാരില്‍ ഒരാളായ ഡോ. ഉസ്മ ഖാന് ഇമ്രാനെ ജയിലില്‍ സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.
അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തെത്തിയ ഉസ്മ ഖാന്, തന്റെ സഹോദരന് ജയിലിനുള്ളില്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ് എന്നാണ് പറഞ്ഞത്. ‘അദ്ദേഹം സുഖമായിരിക്കുന്നു. എന്നാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വല്ലാത്ത ദേഷ്യമുണ്ടായിരുന്നു. അദ്ദേഹത്തെ ദിവസം മുഴുവന്‍ ആ സെല്ലില്‍ പൂട്ടിയിരിക്കുകയാണ്. കുറച്ച് സമയത്തേക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. മാത്രമല്ല, മറ്റൊരാളുമായി സംസാരിക്കാനും അനുവദിക്കുന്നില്ല എന്നും സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് അവർ പറഞ്ഞു.
പാക് സൈന്യത്തിന്റെ സംയുക്ത പ്രതിരോധ സേനാ മേധാവിയായ അസിം മുനീറിനെ തന്റെ സഹോദരന് കുറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു. മുഴുവന്‍ സൈന്യത്തിന്റെയും നിയന്ത്രണം അസിം മുനീര്‍ പിടിച്ചെടുത്തെന്നും ഭരണഘടന തിരുത്തിയെഴുതിയെതിയെന്നും അദ്ദേഹം പറഞ്ഞു. തനിക്കും മറ്റ് സൈനിക മേധാവികള്‍ക്കും ആജീവനാന്ത തടവ് ഏര്‍പ്പെടുത്തിയതിന് കാരണക്കാരന്‍ അദ്ദേഹമാണെന്ന് ഇമ്രാൻ പറഞ്ഞതായും സഹോദരി വെളിപ്പെടുത്തി.
കഴിഞ്ഞ രണ്ടാഴ്ചകളായി ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇമ്രാന് ഖാന്റെ അനുയായികളുടെ പ്രതിഷേധവും നടന്നിരുന്നു. ഒരു മാസമായി ഇമ്രാന് ഖാനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെ ഇമ്രാന് ഖാന് മരിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നേരത്തെ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും വാർത്തകൾ ഉണ്ടായിരുന്നു. എല്ലാം അസീം മുനീറിന്റെ അറിവോടെയാണ് നടക്കുന്നതെന്നും പി ടി ഐ പാർട്ടിയുടെ നേതാക്കൾ ആരോപിക്കുന്നു.












