‘ഇന്ദ്രൻസിന്റെ തീരുമാനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരം’, എം ബി രാജേഷ്

വിദ്യാഭ്യാസമെന്നാല്‍ കേവലം പരീക്ഷകള്‍ പാസാകലോ ഉന്നത ബിരുദങ്ങള്‍ നേടലോ മാത്രമല്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. അത് വിശാലമായ ലോക വീക്ഷണവും മനുഷ്യപ്പറ്റും ആര്‍ജിക്കുക എന്നത് കൂടിയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേരാൻ തീരുമാനിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനെ പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ അഭിനന്ദിക്കുന്നുവെന്നും എംബി രാജേഷ് പറഞ്ഞു. ‘വിദ്യാഭ്യാസമെന്നാല്‍ കേവലം പരീക്ഷകള്‍ പാസാകലോ ഉന്നത ബിരുദങ്ങള്‍ നേടലോ മാത്രമല്ല, വിശാലമായ ലോക വീക്ഷണവും മനുഷ്യപ്പറ്റും ആര്‍ജിക്കുക എന്നത് കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്ബന്നരായ പലര്‍ക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുള്ള ആളാണ് നടൻ ഇന്ദ്രൻസ്. വിനയവും ലാളിത്യവും എല്ലാം ഇങ്ങനെ ചിലതാണ്. ഇന്ദ്രൻസിന്റെ ഈ തുല്യതാ പഠനം സംസ്ഥാന സാക്ഷരതാ മിഷനും തുടര്‍ വിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്. പ്രിയപ്പെട്ട ഇന്ദ്രൻസിന് സ്നേഹാഭിവാദനങ്ങള്‍. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി.’എം ബി രാജേഷ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്കൂളിലാണ് എല്ലാ ഞായറാഴ്ചയുമുള്ള ക്ലാസിന് നടൻ ചേര്‍ന്നിരിക്കുന്നത്. പത്ത് മാസത്തിന് ശേഷം പരീക്ഷ നടക്കും. തുല്യതാ സര്‍ട്ടിഫിക്കറ്റിന് മറ്റേത് നേട്ടത്തേക്കാളും തിളക്കമുണ്ടാകുമെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.