‘കള്ളൻ വിജയൻ’ ലേഖന വിവാദം: കെആർ അജയൻ ദേശാഭിമാനിയിൽനിന്ന് രാജിവച്ചു
രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ ദേശാഭിമാനിയിൽനിന്ന് രാജിവച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്റർ ചുമതല വഹിച്ചിരുന്ന അജയനെ നേരത്തെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിനുപിന്നാലെ രാജിവയ്ക്കാനോ അല്ലെങ്കിൽ ദീർഘകാല അവധിയിൽ പ്രവേശിക്കാനോ ചീഫ് എഡിറ്റർ വാക്കാൽ നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പിലെ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പുല്ലാംപാറ നാടക ഗ്രാമത്തിലെ ‘കള്ളൻ വിജയൻ’ എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ഫീച്ചറായിരുന്നു അത്. എന്നാൽ ഈ തലക്കെട്ട് രാഷ്ട്രീയമായി ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ ഇടയുണ്ടെന്ന വിലയിരുത്തലിൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് മാനേജ്മെന്റ് തടഞ്ഞു. സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച വാരാന്തപ്പതിപ്പ് ഒഴിവാക്കുന്നുവെന്ന് പത്രത്തിൽ അറിയിപ്പ് നൽകുകയും പതിപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
ലേഖനം എഴുതിയ ടി.സി. രാജേഷ് സിന്ധു തന്നെയാണ് ഫീച്ചറുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് ഫേസ്ബുക്കിലൂടെ പുറംലോകത്തെത്തിച്ചത്.ലേഖനം മാറ്റണമെന്ന് മാനേജ്മെന്റ് മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും വാരാന്തപ്പതിപ്പിന്റെ ചുമതലക്കാരനായിരുന്ന കെ.ആർ. അജയൻ അതിന് തയ്യാറായില്ലെന്നാണ് നേതൃത്വത്തിന്റെ കണ്ടെത്തൽ.വിഷയത്തിൽ അജയനോട് മാനേജ്മെന്റ് വിശദീകരണം തേടിയിരുന്നു. എന്നാൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വവും പത്ര മാനേജ്മെന്റും. ഇതേത്തുടർന്നുണ്ടായ അച്ചടക്ക നടപടികളുടെ ഭാഗമായാണ് ഇപ്പോൾ അജയന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.












