എട്ടാം വിക്ഷേപണത്തിലും അഭിമാനമായി ഇന്ത്യയുടെ ബാഹുബലി; ഇന്ത്യയിൽനിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹവുമായി കുതിച്ചുയർന്നു
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ്. ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 ഇന്ന് രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ അമേരിക്കൻ ഇന്നൊവേറ്ററായ എഎസ്ടി സ്പെയ്സ് മൊബൈലിന്റെ നെക്സ്റ്റ് ജനറേഷൻ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ആണ് വഹിക്കുന്നത്. ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ചൊവ്വാഴ്ച രാവിലെ തുടങ്ങിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽനിന്ന് ബുധനാഴ്ച രാവിലെ 8.24-നായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം-3, ബ്ലൂബേർഡ്-6 ഉപഗ്രഹത്തെ 16 മിനിറ്റുകൊണ്ട് ഭൂമിയിൽനിന്ന് 520 കിലോമീറ്റർമാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ഖര, ദ്രവ, ക്രയോജനിക് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന മൂന്നു ഘട്ടങ്ങളാണ് റോക്കറ്റിനുള്ളത്.
കഴിഞ്ഞ ഏഴ് വിക്ഷേപണ ദൗത്യങ്ങളിലൂടെ 100 ശതമാനം വിജയസാധ്യതയുള്ള റോക്കറ്റായി മാറിയിരിക്കുകയാണ് എൽവിഎം 3. 2023 ലെ ചന്ദ്രയാൻ 3 പേടക വിക്ഷേപണവും ഈ കൂട്ടത്തിൽ പെടുന്നുണ്ട്. ഭാവിയിൽ ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ‘ഗഗൻയാനി’ലും എൽവിഎം 3 ആണ് പ്രധാന പങ്ക് വഹിക്കുക. ഗഗൻയാൻ ദൗത്യത്തിനായി ഈ റോക്കറ്റിനെ മനുഷ്യനെ വഹിക്കാവുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്. വൈകാതെ തന്നെ ‘വ്യോമിത്ര’ എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ വഹിച്ചുകൊണ്ടുള്ള പരീക്ഷണ വിക്ഷേപണം നടക്കും.
വൻ കിട വാണിജ്യ വിക്ഷേപണ രംഗത്തേക്കുള്ള ഇന്ത്യയുടെ ശക്തമായ കടന്നുവരവായിരിക്കും ഈ വിക്ഷേപണ ദൗത്യം. സ്പേസ് എക്സ്, ഏരിയൻസ്പേസ്, റോസ്കോസ്മോസ് പോലുള്ള ഏജൻസികളോട് മത്സരിക്കാനും ശതകോടിക്കണക്കിന് മൂല്യമുള്ള ഈ രംഗത്ത് മുൻനിരയിലെത്താനും ദൗത്യത്തിലൂടെ ഐഎസ്ആർഒയ്ക്ക് സാധിക്കും.
43.5 മീറ്റർ ഉയരമുള്ള റോക്കറ്റിന് മൊത്തം 640 ടൺ ഭാരമുണ്ട്. ഇന്ത്യയിൽനിന്നു വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് 6.5 ടൺ വരുന്ന ബ്ലൂബേർഡ്-6.
ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം.
കൃത്യമായി പറഞ്ഞാൽ ആറായിരത്തി ഒരുന്നൂറ് കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂ ബേഡ്. ഒരു ഇന്ത്യൻ റോക്കറ്റ് വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡ് ആണിതെന്ന് ഐഎസ്ആർഒ മേധാവി വി നാരായണൻ പറഞ്ഞു.
ബ്ലൂ ബേഡ് ഉപഗ്രഹത്തിന് 2200 ചതുരശ്രമീറ്റർ വലിപ്പമുള്ള അരേ ആന്റിനകളുണ്ട്. ലോ എർത്ത് ഓർബിറ്റിൽ ഇത്രയും വലുത് ആദ്യമാണ്. ഇതുവഴി പഴ ഉപഗ്രഹങ്ങളേക്കാൾ പത്തിരട്ടി ഡാറ്റാ ശേഷി കൈവരിക്കാൻ ഇതിന് കഴിയും.
അടുത്ത വർഷം അവസാനത്തോടെ 45 മുതൽ 60 ഉപഗ്രഹങ്ങൾ വിന്യസിക്കാനാണ് ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎസ്ടി സ്പേസ് മൊബൈലിന്റെ പദ്ധതി. ആഗോള തലത്തിൽ ബഹിരാകാശത്ത് നിന്ന് നേരിട്ട് 5ജി ബ്രോഡ്ബാൻഡ് എത്തിക്കാൻ ഇതുവഴിയാവും. പദ്ധതി നിലവിൽ വരുന്നതോടെ കണക്ടിവിറ്റി സംവിധാനങ്ങൾ അടിമുടി മാറുന്ന കാലം വരും. ടവറുകളോ, ആന്റിനകളോ ഇല്ലാതെ തന്നെ ഭൂമിയിൽ എവിടെ നിന്നും സ്മാർട്ഫോണിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാനാകും.
സ്റ്റാർലിങ്ക്, വൺ വെബ് പോലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളുടെ നിലവിലെ പ്രവർത്തന രീതിയെ വെല്ലുവിളിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഈ കമ്പനികൾ ഭൂമിയിൽ സ്ഥാപിക്കുന്ന പ്രത്യേകം ടെർമിനലുകളും ഗ്രൗണ്ട് സ്റ്റേഷനുകളും ഉപയോഗിച്ചാണ് ഉപഗ്രഹ ഇന്റർനെറ്റ് വിന്യസിക്കുന്നത്. ഇതിനായി പതിനായിരത്തിനടുത്ത് ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് ഇതിനകം വിക്ഷേപിച്ചുകഴിഞ്ഞു.
എന്നാൽ ഈ രീതിയിൽ നിന്ന് വ്യത്യസ്തമായി ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് സ്മാർട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി എത്തിക്കാനാവുമെന്നതാണ് എഎസ്ടി സ്പേസ്മൊബൈൽ സാങ്കേതികവിദ്യയുടെ പ്രത്യേകത.
ഈ പദ്ധതി വിജയകരമായാൽ സ്റ്റാർലിങ്ക് മുടക്കിയ കോടികൾ പാഴാവുമോ എന്നത് കണ്ട് തന്നെ അറിയണം.













