ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും; എല്‍ഡിഎഫിനെ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ല – രാഹുൽ ഗാന്ധി
ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്‍ഡിഎഫിനെ ഇപ്പോള്‍ ഇടതുപക്ഷം എന്ന് വിളിക്കാനാകില്ലെന്നും ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമ്പലപ്പുഴയില്‍ ജി സുധാകരന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഒരു മുതിര്‍ന്ന നേതാവ് ഇന്ന് ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ ചിന്ത പെട്ടന്ന് ഒരുദിവസംകൊണ്ട് മാറിയതല്ല. അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എല്‍ഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാരണമാണ് അദ്ദേഹം ഈ വേദിയില്‍ എത്തിയതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എല്‍ഡിഎഫ് മുമ്പ് ചില ആശയങ്ങള്‍ക്കായി നിലകൊണ്ടിരുന്നെങ്കിലും ഇപ്പോള്‍ ആ ആശയങ്ങളില്‍ നിന്ന് അവര്‍ വ്യതിചലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് ഇടതുപക്ഷത്തില്‍ ഇടതുപക്ഷമായ യാതൊന്നും ഇല്ലെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മും ബിജെപി-ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍. ഹൃദയത്തില്‍ പ്രത്യശാസ്ത്രം കുടിയേറ്റിയ നേതാക്കളുമുണ്ട്. അത്തരം നേതാക്കള്‍ പാര്‍ട്ടിയില്‍ ചതിക്കപ്പെട്ടു. എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയുന്ന മോദിക്ക് കേരളത്തിലെത്തുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയെപ്പറ്റി പറയുന്നതില്‍ മൗനമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ്ണം കവര്‍ന്നു പകരം ചെമ്പ് സ്ഥാപിച്ചു. പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കേരളത്തില്‍ വന്നപ്പോള്‍ ഇതെല്ലാം മറന്നു പോയി. കേരളത്തിലെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും സഹായിക്കാനാണ് ഇത്.
അദാനി ഗ്രൂപ്പിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അദാനിയുടെ കോര്‍പ്പറേറ്റ് ഘടനയ്ക്ക് ബിജെപിയുമായും പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീന് ഫയലില്‍ നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകള്‍ ഉണ്ടെന്നും ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങള്‍ അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാള്‍ഡ് ട്രംപ് പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും ഇത് രാജ്യത്തെ കര്‍ഷകരെയും ഊര്‍ജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്കി. കേരളം ഇന്ത്യയിലെ മയക്കുമരുന്നിന്റെ ഒന്നാമത്തെ സംസ്ഥാനമായി മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








