AICC നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍; തുടർ ചർച്ചകൾ ഡൽഹിയിൽ
തെരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസവും ആരാകും മുഖ്യമന്ത്രി എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ തുടരുകയാണ്. എംഎല്‍എമാരുടെ നിലപാടറിഞ്ഞ് എഐസിസി നിരീക്ഷകര്‍ മടങ്ങിയതോടെ ഡല്‍ഹി കേന്ദ്രീകരിച്ചാണ് തുടര്‍ ചര്‍ച്ചകള്‍. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്ക്, അജയ് മാക്കന് എന്നിവര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഭൂരിപക്ഷ എംഎല്‍എമാരുടെയും പിന്തുണ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനാണ് ലഭിച്ചിരിക്കുന്നത്. 48 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന് പക്ഷവും 23 പേരുടെ പിന്തുണയുണ്ടെന്ന് രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം.
എഐഐസി നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനിരിക്കെ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കെ സി, വി ഡി, ആര് സി വിഭാഗങ്ങളുടെ നീക്കം. എംഎല്‍എമാരുടെ പിന്തുണ മാത്രമാകരുത് മാനദണ്ഡം എന്ന് ആവശ്യപ്പെട്ട് മൂന്ന് നേതാക്കളുടെയും അനുയായികള്‍ ഹൈക്കമാന്‍ഡിന് മെയില്‍ അയക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ച നീട്ടിക്കൊണ്ടുപോകാതെ ഉടന്‍ തീരുമാനം എടുക്കണമെന്നണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.











