ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ
ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024 സെപ്റ്റംബർ 8 ന് നടന്ന 334 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.
പുലർച്ചെ 4.10 ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ 12.45 ആണ് സമാപിച്ചത്. ഉഷപൂജയ്ക്കായി രാവിലെ 5.47 മുതൽ 6.12 വരെയും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 442 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.
കിഴക്കേ നടയിൽ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എവിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തി. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹങ്ങൾ തുടങ്ങി.
ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പൊലീസുകാരും സേവനത്തിറങ്ങി. അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർറിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു.













